കണ്ണൂർ ജില്ലാ എസ്എഫ്‌ഐ മുൻ സംസ്ഥാന പ്രസിഡന്റ് കെ.അനുശ്രീക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള തുക കൈമാറി രക്തസാക്ഷി ധീരജിന്‍റെ കുടുംബം. തിരഞ്ഞെടുപ്പിൽ കെട്ടി വയ്ക്കാനുള്ള തുക തരാൻ ആഗ്രഹമുണ്ടെന്ന് തന്നെ ഫോണിലൂടെ അറിയിക്കുകയായിരുന്നുവെന്ന് അനുശ്രീ പറഞ്ഞു. ധീരജ് മോന്റെ പെങ്ങൾക്ക് വേണ്ടിയാണെന്ന് അവര് കൂട്ടിച്ചേർത്തപ്പോള്‍ ഫോണിന്റ മറുതലയ്ക്കൽ നീറി നിറഞ്ഞു നിന്നത് എങ്ങനെയെന്ന് വിവരിക്കാൻ അറിയില്ലെന്നും ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ അനുശ്രീ പറഞ്ഞു. കണ്ണൂർ ജില്ലാ പഞ്ചായത്തിലേക്കാണ് അനുശ്രീ മത്സരിക്കുന്നത്.
2022 ജനുവരി 10നാണ് ഇടുക്കി എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ഥിയായിരുന്നു ധീരജ് കൊല്ലപ്പെട്ടത്. കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഒരു മണിക്ക് പോളിങ് കഴിഞ്ഞശേഷം കുട്ടികള്‍ ഉച്ചഭക്ഷണത്തിനു പിരിയുന്നതിനിടെയുണ്ടായ സംഘര്‍ഷത്തിലായിരുന്നു കൊലപാതകം.
അനുശ്രീയുടെ ഫേസ്ബുക്ക് പോസ്റ്റ്
കോൺഗ്രസുകാര് കൊന്നുകളഞ്ഞ മകനെയോർത്ത് തകർന്നുപോയൊരു കുടുംബമുണ്ടായിരുന്നു. സകലതിൽ നിന്നും ഒഴിഞ്ഞു മാറി വേദനയും രോക്ഷവും കൊണ്ട് പാടെ ഉൾവലിഞ്ഞു പോയവർ. കൂടെയുണ്ടാവുമെന്നതിനപ്പുറം മറ്റ് വാക്കുകളില്ലാതെ ഉള്ള് നീറി നിന്നിട്ടുണ്ട് ഞങ്ങളന്ന്.
അതേ മനുഷ്യരാണ് ‘കൂടെ ഞങ്ങളുണ്ടെന്ന്’ എന്നോടിന്ന് തിരികെ പറയുന്നത്. തിരഞ്ഞെടുപ്പിൽ കെട്ടി വയ്ക്കാനുള്ള തുക തരാൻ ആഗ്രഹമുണ്ടെന്ന് അറിയിക്കാൻ കഴിഞ്ഞ രാത്രി വിളിച്ചപ്പോൾ ധീരജ് മോന്റെ പെങ്ങൾക്ക് വേണ്ടിയാണെന്നാണ് അവര് കൂട്ടിച്ചേർത്തത്. ഫോണിന്റ മറുതലയ്ക്കൽ നീറി നിറഞ്ഞു നിന്നത് എങ്ങനെയെന്ന് വിവരിക്കാൻ എനിക്ക് അറിയില്ല ! നിറഞ്ഞ സ്നേഹത്തോടെ ചേർത്ത് നിർത്താൻ എത്രയെത്ര മനുഷ്യരാണ് ചുറ്റിലും. ഞാനിതാ നിങ്ങളെയോർത്ത് ജീവിക്കുന്നു. നമ്മളിതാ ഒന്നിച്ച് ജയിക്കുന്നു.