തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഭാഗമായി മനോരമ ന്യൂസ് പാലക്കാട് കോട്ട മൈതാനിയിൽ സംഘടിപ്പിച്ച വോട്ടുകവലയിൽ സി.പി.എം.-ബി.ജെ.പി. സംഘർഷം. ബി.ജെ.പി.യെ പ്രതിനിധീകരിച്ച് പങ്കെടുത്ത ജില്ലാ പ്രസിഡൻ്റ് പ്രശാന്ത് ശിവനും സി.പി.എമ്മിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത പി.എം. ആർഷോയും തമ്മിലുണ്ടായ വാക്കേറ്റം സംഘർഷത്തിലെത്തുകയായിരുന്നു. സി.പി.എം. നഗരസഭയിൽ പത്ത് സീറ്റ് നേടിയാൽ താൻ രാഷ്ട്രീയം നിർത്തുമെന്ന് പ്രശാന്ത് ശിവന്റെ വെല്ലുവിളിയാണ് ബഹളത്തിന് തുടക്കമിട്ടത്. പ്രശാന്ത് ശിവൻ മോശമായ പദപ്രയോഗം നടത്തിയെന്ന് ആരോപിച്ച് സി.പി.എം. പ്രവർത്തകർ എഴുന്നേറ്റതോടെ മറുഭാഗവും സംഘടിച്ചെത്തി. പൊലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.