ആലപ്പുഴയിലെ ഭര്‍തൃവീട്ടില്‍ കൊല്ലം ശൂരനാട് സ്വദേശിയായ യുവതി ആത്മഹത്യ ചെയ്തതില്‍ ആരോപണവുമായി കുടുംബം. ഭര്‍ത്താവും വീട്ടുകാരുമാണ് രേഷ്മയുടെ മരണത്തിന് കാരണക്കാരെന്നാണ് പരാതി. പ്രശ്നങ്ങള്‍ വിവരിച്ച് യുവതി എഴുതിവെച്ച കുറിപ്പും ഫോണ്‍ സംഭാഷണവും അടക്കമുള്ള തെളിവുകള്‍ നിരത്തിയാണ് കുടുംബത്തിന്‍റെ നിയമ പോരാട്ടം.
29കാരിയായ രേഷ്മ ഭര്‍ത്താവില്‍ നിന്നും നേരിട്ട അവഗണയും മാനസിക പീഢനവും അച്ഛന്‍ പ്രകാശിനോട് തുറന്നു പറയുന്ന ഫോണ്‍ സംഭാഷണമാണ് ഈ കേട്ടത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച രേഷ്മ ആലപ്പുഴ പുന്നപ്രയിലെ ഭര്‍തൃവീട്ടില്‍ തുങ്ങിമരിച്ചു. 2018 മാര്‍ച്ചിലാണ് രേഷ്മയുടെ വിവാഹം നടന്നത്. ഭര്‍ത്താവിന്‍റെ വഴിവിട്ട ബന്ധങ്ങളും മാനസിക പീഢനവുമാണ് രേഷ്മ അത്മഹത്യ ചെയ്യാന്‍ കാരണമെന്നാണ് ആരോപണം. ശൂരനാട് നടന്ന അന്ത്യ കര്‍മ്മങ്ങള്‍ക്ക് പോലും ഭര്‍ത്താവും വീട്ടുകാരും വന്നില്ലെന്നും പൊലീസിന്‍റെ സഹായത്തോടെയാണ് 6 വയസുള്ള മകനെ സംസ്കാരത്തിന് കൊണ്ടു വന്നതെന്നും കുടുംബം പറയുന്നു.
മരിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് രേഷ്മ ശൂരനാട്ടെ വീട്ടില്‍ എത്തിയിരുന്നു. സഹോദരിയുടെ ബുക്കില്‍ വിഷമങ്ങള്‍ കുറിച്ചിട്ടു. ഭര്‍ത്താവിനും ഭര്‍തൃവീട്ടുകാര്‍ക്കും എതിരെയാണ് കുറിപ്പ്. നല്‍കിയ സ്നേഹം തിരിച്ചു കിട്ടിയില്ലെന്നാണ് വാക്കുകള്‍. രേഷ്മയെ ഭര്‍ത്താവ് ശാരീരികമായും ഉപദ്രവിച്ചെന്നാണ് ആരോപണം. ആത്മഹത്യയിൽ പൊലീസ് അന്വേഷണം തുടരുകയാണ്. ആത്മഹത്യ പ്രേരണയും ഗാര്‍ഹിക പീഡനവും ചൂണ്ടിക്കാട്ടി നിയമ പോരാട്ടം നടത്തുമെന്നും രേഷ്മയുടെ കുടുംബം വ്യക്തമാക്കി.