മൂന്നാറിൽ വിനോദസഞ്ചാരത്തിനെത്തിയ മുംബൈ സ്വദേശിനിയെ ഭീഷണിപ്പെടുത്തിയ കേസിൽ നടപടി കടുപ്പിച്ച് പൊലീസ്. യുവതിയെ തടഞ്ഞുവച്ച ടാക്സി ഡ്രൈവർമാരുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു. ഓൺലൈൻ ടാക്സി സേവനമായ ഊബറിൽ മൂന്നാറിലെത്തിയപ്പോഴായിരുന്നു മുംബൈ സ്വദേശിനി ജാൻവിക്ക് നേരെ ഡ്രൈവർമാരുടെ അതിക്രമമുണ്ടായാത്.
യുവതി സമൂഹമാധ്യമത്തിലൂടെ വിവരം പുറത്ത് പറഞ്ഞതോടെ മൂന്നാർ പൊലീസ് സ്വമേധയ കേസെടുക്കുകയായിരുന്നു. ടാക്സി ഡ്രൈവർമാരായ പി വിജയകുമാർ, കെ വിനായകൻ, എ അനീഷ് കുമാർ എന്നിവരെ അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. യുവതി സഞ്ചരിച്ച വാഹനം തടയാനുപയോഗിച്ച രണ്ട് ടാക്സി കാറുകളുടെയും ഇരുചക്ര വാഹനത്തിന്റെയും പെർമിറ്റ് റദ്ദാക്കാനും നീക്കമുണ്ട്. യുവതിയെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും ഓൺലൈൻ ടാക്സി മൂന്നാറിൽ സർവീസ് നടത്തുന്നതിന്റെ നിയന്ത്രണങ്ങൾ പറഞ്ഞു മനസ്സിലാക്കുകയാണ് ചെയ്തതെന്നുമാണ് ഡ്രൈവർമാരുടെ വിശദീകരണം.
ഓൺലൈൻ ടാക്സി ഡ്രൈവറുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം കൂടുതൽ നടപടികളിലേക്ക് കടക്കാനാണ് പൊലീസിന്റെ നീക്കം. കൂടുതൽ പരാതിയിലെന്ന നിലപാടിലാണ് യുവതിയും കുടുംബവും. പരാതി വിവാദമായതോടെ യുവതി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോ നീക്കം ചെയ്തിരുന്നു. ഡ്രൈവർമാരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ബി എം സ് മൂന്നാർ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.