ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റിയുമായി ഉടൻ തെളിവെടുപ്പ് തുടങ്ങും. ഇന്നോ, നാളെയോ ബംഗളൂരുവിലേക്കും, പിന്നീട് ചെന്നൈ , ഹൈദരാബാദ് എന്നിവിടങ്ങളിലെക്കും പോകാനാണ് ആലോചിക്കുന്നത്. ബെംഗളൂരുവിൽ സ്വർണപ്പാളികൾ കൊണ്ടു പോയി സൂക്ഷിച്ച അനന്ത സുബ്രഹ്മണ്യത്തിന്റെ വീട്ടിലും പാളികൾ പൂജിച്ച ക്ഷേത്രങ്ങളിലും തെളിവെടുക്കും. സഹസ്പോൺസർമാരെ ചോദ്യം ചെയ്യും. അതിന് ശേഷമാവും സ്വർണം പൂശിയ ചെന്നൈയിലും പാളികൾ കൊണ്ടു പോയ ഹൈദരാബാദിലും പോവുക. മിച്ചം വന്ന സ്വർണം കൈവശപ്പെടുത്തിയ കൽപേഷിനെ കണ്ടെത്താനും ശ്രമം ഊർജിതമാക്കി.