മകന് ഇ.ഡി. സമൻസ് അയച്ചത് ഏത് കേസിലെന്ന് മുഖ്യമന്ത്രി പറയണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വൈകാരികമായി എന്തെങ്കിലും പറഞ്ഞിട്ട് കാര്യമില്ലെന്നും ആരാണ് ഇതിൽ ഇടപെട്ടതെന്ന് വ്യക്തമാക്കണമെന്നും വി.ഡി. സതീശൻ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി അതൃപ്തി പരസ്യമാക്കിയതിന് പിന്നാലെ ഇ.ഡി. സമൻസ് അയച്ചെന്ന് താൻ സ്ഥിരീകരിച്ചിട്ടില്ലെന്ന് എം.എ. ബേബി വീണ്ടും ന്യായീകരിച്ചു.
മകൻ വിവേക് കിരണിന് സമൻസ് ലഭിച്ചോ എന്നതിൽ മുഖ്യമന്ത്രി ഇന്നലെ നടത്തിയ വൈകാരിക പ്രതികരണത്തെ പരിഹസിച്ചാണ് പ്രതിപക്ഷനേതാവ് കടന്നാക്രമിച്ചത്. സമൻസിൽ തുടർനടപടി ഉണ്ടാകാത്തതെന്തെന്നും ആരാണ് ഇതിൽ ഇടപെട്ടതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ ഭീഷണി തന്നോട് വേണ്ട, അത് എം.എ. ബേബിയോട് മതിയെന്നും സതീശൻ പരിഹസിച്ചു.
സമൻസിനെപ്പറ്റി പാർട്ടി ജനറൽ സെക്രട്ടറി എം.എ. ബേബി വസ്തുത മനസ്സിലാക്കാതെയാണ് പറഞ്ഞതെന്ന മുഖ്യമന്ത്രിയുടെ അമർഷം ഇന്ന് പ്രകടമാക്കിയിരുന്നു. ഇതോടെ ഒരിക്കൽ കൂടി തന്‍റെ ഭാഗം എം.എ. ബേബി ന്യായീകരിച്ചു.
സമൻസിനെപ്പറ്റിയുള്ള ചോദ്യങ്ങളോട് എ.കെ. ബാലൻ ക്ഷുഭിതനായി. മുഖ്യമന്ത്രി കാര്യങ്ങൾ വിശദീകരിച്ചതോടെ ഇനിയും കൂടുതൽ പ്രതികരണത്തിനില്ലെന്നാണ് സംസ്ഥാന നേതൃത്വത്തിന്‍റെ നിലപാട്.