മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ഗ്രന്ഥകര്‍ത്താവുമായ ടി.ജെ.എസ്.ജോര്‍ജ് (97) അന്തരിച്ചു. തയ്യിൽ ജേക്കബ് സോണി ജോർജ് എന്നാണ് പൂർണനാമം. പത്തനംതിട്ട തുമ്പമണ്‍ സ്വദേശിയാണ്. ബെംഗളൂരുവിലായിരുന്നു അന്ത്യം. സ്വതന്ത്ര ഇന്ത്യയില്‍ തടവിലാക്കപ്പെട്ട ആദ്യ പത്രാധിപരാണ് ടി.ജെ.എസ്.ജോര്‍ജ്. പത്മഭൂഷണ്‍, സ്വദേശാഭിമാനി – കേസരി പുരസ്കാരങ്ങള്‍ നേടി. സംസ്കാരം ഞായറാഴ്ച കര്‍ണാടകയിലെ ഹെബ്ബാള്‍ ശ്മശാനത്തില്‍.
1965ൽ, ബീഹാർ മുഖ്യമന്ത്രിയായിരുന്ന കെ ബി സഹായിയെ എതിർത്തതിന്റെ പ്രതികാരനടപടിയായി തടവിലടയ്ക്കപ്പെട്ടു. പ്രതിരോധമന്ത്രിയായിരുന്ന വികെ കൃഷ്ണമേനോനാണ് അന്ന് ടി ജെ എസിന് വേണ്ടി കോടതിയിൽ ഹാജരായത്.
1950ൽ ഫ്രീപ്രസ് ജേർണലിലൂടെ പത്രപ്രവർത്തനരംഗത്തെത്തി. ഇന്ത്യയിലും വിദേശത്തുമായി അരനൂറ്റാണ്ടിലേറെ മാധ്യമപ്രവർത്തനം നടത്തിയ ടി.ജെ.എസ്.ജോർജ്, ഫ്രീ പ്രസ് ജേണൽ, ഇന്റർനാഷനൽ പ്രസ് ഇൻസ്റ്റിറ്റ്യൂട്ട്, ദ് സെർച്‌ലൈറ്റ്, ഫാർ ഈസ്റ്റേൺ ഇക്കണോമിക് റിവ്യൂ എന്നിവയിൽ പ്രവർത്തിച്ചു.