ശിവഗിരി മാറാട് കമ്മീഷൻ റിപ്പോർട്ടുകൾ പുറത്തുവിടാനുള്ള എ കെ ആന്റണിയുടെ ആവശ്യം തള്ളാൻ സർക്കാർ. നിയമസഭയിൽ വർഷങ്ങൾക്കു മുൻപേ സമർപ്പിക്കപ്പെടുകയും ഇതിനോടകം പൊതുസമൂഹത്തിലുമുള്ള രണ്ട് റിപ്പോർട്ടുകൾ പുറത്തുവിടണമെന്ന് സർക്കാരിനോട് ആവശ്യപ്പെടേണ്ട ഗതികേടിലാണ് എ കെ ആൻറണി എന്നാണ് സർക്കാർ നിലപാട്. മുത്തങ്ങ സംഭവത്തെ പറ്റിയുള്ള സിബിഐ റിപ്പോർട്ട് ഇതിനോടകം തന്നെ ഹൈക്കോടതിയിൽ ഉണ്ടെന്നും സർക്കാർ വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
ഇന്നലത്തെ വാർത്ത സമ്മേളനത്തിൽ എൽഡിഎഫിനെ ആൻറണി കടന്നാക്രമിച്ചിട്ടില്ലാത്തതിനാൽ ആന്റണിയെയും സിപിഎം തൽക്കാലം കടന്നാക്രമിച്ചേക്കില്ല. അതേസമയം മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആൻ്റണിയുടെ വാർത്താസമ്മേളനം സംസ്ഥാന കോൺഗ്രസിലും ചർച്ചയാകുന്നു. മുത്തങ്ങ, ശിവഗിരി പൊലീസ് നടപടികളിലെ വസ്തുതകൾ നിരത്താൻ ആൻ്റണിക്ക് വാർത്താ സമ്മേളനം നടത്തേണ്ടി വന്നത് നേതൃത്വത്തിൻ്റെ പരാജയമാണെന്നു വിമർശനമുണ്ട്.
നേതൃത്വത്തിന് എതിരെ ആൻ്റണി ഒന്നും പറഞ്ഞിട്ടില്ലെങ്കിലും 21 വർഷത്തിന് ശേഷവും മുത്തങ്ങയും ശിവഗിരിയും പറഞ്ഞ് തന്നെ ആക്രമിക്കുമ്പോൾ ആരും പ്രതിരോധിക്കാൻ ഉണ്ടായില്ലെന്ന പരോക്ഷ വിമർശനം വാർത്താ സമ്മേളനത്തിൽ പലയിടത്തും അദ്ദേഹം പ്രകടിപ്പിച്ചു. മുത്തങ്ങയിലെ സിബിഐ അന്വേഷണത്തിൻ്റെയും ശിവഗിരി പൊലീസ് നടപടി അന്വേഷിച്ച ജുഡീഷ്യൽ കമ്മിഷൻ്റെയും റിപ്പോർട്ടുകൾ പരസ്യപ്പെടുത്തണമെന്ന ആൻ്റണിയുടെ ആവശ്യം കോൺഗ്രസ് നിയമസഭയ്ക്കുള്ളിലും പുറത്തും ഉയർത്തിയേക്കും.