കര്‍ണാടകയിലെ ധര്‍മ്മസ്ഥലയില്‍ കൂട്ടക്കൊലപാതകം നടന്നുവെന്ന ആരോപണത്തില്‍ ലോറി ഉടമയും യൂട്യൂബറുമായ മനാഫിനെ ഇന്നലെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണമെന്ന് കര്‍ണാടക പൊലിസ് മനാഫിന് നോട്ടീസ് നല്‍കിയതിന് പിന്നാലെയാണ് ചോദ്യം ചെയ്യലിന് ഹാജരായത്.
ഉച്ചയ്ക്ക് ഒരു മണിക്ക് ആരംഭിച്ച ചോദ്യം ചെയ്യല്‍ അര്‍ധ രാത്രി വരെ ചോദ്യം ചെയ്യല്‍ നീണ്ടുവെന്ന് മനാഫ് പറഞ്ഞു. കേരളത്തില്‍ പലരീതിയിലുള്ള ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. അതിലൊന്നും സത്യമില്ലെന്നുമാണ് മനാഫിന്‍റെ വാദം. 'ഒറ്റയ്ക്ക് ഇരുത്തിയും ആക്ഷന്‍ കൗണ്‍സില്‍ അംഗങ്ങള്‍ക്കൊപ്പവും ചോദ്യം ചെയ്തു. വ്യക്ത വരുത്താനാണ് ചോദ്യം ചെയ്യല്‍. പുറത്തുള്ള ഊഹാപോഹങ്ങളില്‍ വാസ്തവമില്ല' മനാഫ് പറഞ്ഞു.
'ഇന്നലത്തെ ചോദ്യം ചെയ്യലിനിടെ പുതിയ അസ്ഥികൂടം കിട്ടിയ വിഷയം ചര്‍ച്ചയായി. പല സമ്മര്‍ദ്ദങ്ങളും കാണുന്നുണ്ട്. തന്നെ പ്രതിയാക്കാനായി അടക്കം ശ്രമങ്ങളുണ്ട്. സത്യസന്ധമായ കാര്യങ്ങളെ എസ്ഐടി പരിഗണിക്കുകയുള്ളൂ. എല്ലാവരും കൂടെയുണ്ടാകണം' എന്നും മനാഫ് പറഞ്ഞു.
ധര്‍മ്മസ്ഥലയിലെ കൊലപാതക പരമ്പരകളെക്കുറിച്ചായിരുന്നു മനാഫിന്‍റെ വെളിപ്പെടുത്തല്‍. പലരെയും ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയെന്നും ഇതില്‍ മലയാളി സ്ത്രീകളടക്കം ഉള്‍പ്പെടുന്നുവെന്നും പറഞ്ഞതോടെ സംഭവത്തിന്‍റെ ഗൗരവം വര്‍ധിച്ചു. തൊട്ടുപിന്നാലെയാണ് വെളിപ്പെടുത്തലുകള്‍ വ്യാജമാണെന്ന് സ്ഥിരീകരിച്ചെന്ന് അന്വേഷസംഘം പറഞ്ഞത്. പരാതിയുടെ അടിസ്ഥാനത്തില്‍ പ്രദേശത്ത് കുഴിയെടുത്ത് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും എസ്ഐടി വിശദീകരിച്ചു. എന്നാല്‍ മുമ്പ് നടത്തിയ വെളിപ്പെടുത്തലില്‍ ഉറച്ചുനില്‍ക്കുകയാണ് മനാഫ്.