മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത പാലക്കാട്ടെ വ്യവസായ സ്മാർട്ട് സിറ്റി കോൺക്ലേവിനെ ചൊല്ലി വിവാദം. പരിപാടിയിലേക്ക് തന്നെ ക്ഷണിക്കാത്തതിനു പിന്നിൽ രാഷ്ട്രീയ സങ്കുചിത ചിന്തയെന്നാരോപിച്ചു സ്ഥലം എം.പി വി.കെ ശ്രീകണ്ഠൻ രംഗത്തെത്തി. പരിപാടിയിൽ ആളു കുറഞ്ഞതിൽ മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തിനിടെ വിമർശിച്ചിരുന്നു.
വ്യവസായ വകുപ്പിന്റെ സഹകരണത്തോടെ കഞ്ചിക്കോട് ഇൻഡസ്ട്രീസ് ഫോറത്തിൻ്റെ നേതൃത്വത്തിൽ കോൺക്ലേവ് നടന്നത് ഇന്നലെ വൈകീട്ട്. വ്യവസായ കോറിഡോറിനെ സംബന്ധിച്ചായിരുന്നു ചർച്ച. ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് തുടക്കത്തിൽ തന്നെ അരിശം തോന്നി. സദസിലെ പകുതി കസേരയും കാലി. ഉദ്ഘാടന പ്രസംഗം തുടങ്ങിയ മുഖ്യമന്ത്രി സംഘാടകരെ കണക്കിന് വിമർശിച്ചു.
മന്ത്രി പി. രാജീവും എം ബി രാജേഷും വേദിയിലുണ്ടായിരുന്നു. പരിപാടിയിലേക്ക് സ്ഥലം എം. പി കൂടിയായ വി. കെ ശ്രീകണ്ഠന് ക്ഷണമുണ്ടായിരുന്നില്ല. പിന്നാലെ രൂക്ഷ വിമർശനവുമായി എം.പിയും രംഗത്തെത്തി. പരിപാടിയെ പറ്റി തന്നെ അറിയിച്ചില്ലെന്നും വളരെ മോശമായി പോയെന്നും ശ്രീകണ്ഠൻ മനോരമന്യൂസിനോട് പറഞ്ഞു. മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയായിട്ടും ജില്ലയുടെ ചുമതലയുള്ള മന്ത്രി കൃഷ്ണൻകുട്ടിക്കും ക്ഷണമുണ്ടായിരുന്നില്ല. മന്ത്രിക്കും രോഷം. ചുരുങ്ങിയ സമയത്തിനുള്ളിലാണ് പരിപാടി സംഘടിപ്പിച്ചതെന്നും ക്ഷണിക്കാർ വിട്ടുപോയെന്നുമാണ് സംഘാടകരുടെ വിശദീകരണം. വ്യവസായ വകുപ്പിന് പരിപാടിയുടെ സംഘാടനത്തിൽ നേരിട്ട് പങ്കില്ലെന്നും അവർ വിശദീകരിച്ചു. വിഷയം കാര്യമായി തന്നെ ചർച്ചയാകുന്നുണ്ട്..