മലപ്പുറം നിലമ്പൂർ മണലോടിയിൽ നവദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മണലോടി സ്വദേശി 23 കാരൻ കറുത്തേടത്ത് രാജേഷ്, ഭാര്യ 18 കാരി പെരുമ്പത്തൂർ സ്വദേശി അമൃത എന്നിവരാണ് മരിച്ചത്. രണ്ടുമാസം മുൻപായിരുന്നു ഇരുവരുടേയും വിവാഹം.
അരീക്കോട്ട് ബന്ധുവീട്ടിൽ പോയി മൂന്നു ദിവസത്തിനു ശേഷം അമൃത വീട്ടിൽ മടങ്ങിയെത്തി മുറിയിൽ കടന്നപ്പോൾ തൂങ്ങിമരിച്ച നിലയിൽ രാജേഷിനെ കാണുകയായിരുന്നു. തുടര്‍ന്ന് രാജേഷിന്റെ അമ്മയുടെ സഹായത്തോടെ മൃതദേഹം താഴെ ഇറക്കി കിടത്തി. രാജേഷിന്‍റെ അമ്മ അയൽപക്കക്കാരെ വിവരമറിയിക്കാൻ പുറത്തേക്ക് ഓടി. ഈ സമയത്ത് അമൃതയും തൂങ്ങി മരിക്കുകയായിരുന്നു. തൂങ്ങിയതായി കണ്ടെത്തി മിനിറ്റുകൾക്കുള്ളിൽ അമൃതയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഏറെക്കാലമായി ഇരുവരും പ്രണയത്തിലായിരുന്നു. രണ്ടുമാസം മുൻപാണ് വിവാഹിതരായത്. ചില കുടുംബ പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. രാജേഷുമായി അമൃതയുടെ കുടുംബം നല്ല ബന്ധത്തിലായിരുന്നില്ല. ഇരുവരുടേയും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.