bevco-03

ഓണ്‍ലൈന്‍ വഴിയുള്ള മദ്യവിതരണ നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ ബവ്കോയ്ക്ക് എക്സൈസ് മന്ത്രിയുടെ നിര്‍ദേശം. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് മന്ത്രി എം.ബി.രാജേഷിന്‍റെ ഇടപെടല്‍. ബവ്കോ അംഗീകാരത്തിനായി സമര്‍പ്പിച്ച ശുപാര്‍ശയില്‍ സര്‍ക്കാരിന്‍റെ തുടര്‍ നടപടിയുണ്ടാവില്ല. ബവ്കോ സ്വന്തംനിലയില്‍ ഓണ്‍ലൈന്‍ മദ്യവിതരണവുമായി ബന്ധപ്പെട്ട് സ്വകാര്യ കമ്പനികള്‍ ഉള്‍പ്പെടെ ഒരു ഏജന്‍സിയുമായും യാതൊരു ചര്‍ച്ചയും നടത്താന്‍ പാടില്ല. സര്‍ക്കാരിന്‍റെ മദ്യനയത്തില്‍ ഓണ്‍ലൈന്‍ വിതരണത്തെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് ഓര്‍മപ്പെടുത്തിയാണ് ബവ്കോ എം.ഡിയോട് മന്ത്രി എം.ബി.രാജേഷിന്‍റെ മുന്നറിയിപ്പ്. ഓണ്‍ലൈന്‍ മദ്യവിതരണ ചര്‍ച്ചകള്‍ സര്‍ക്കാരിന് ക്ഷീണം ചെയ്യുമെന്ന ഘടകകക്ഷികളുടെ നിര്‍ദേശം കൂടി കണക്കിലെടുത്താണ് മുഖ്യമന്ത്രി തുടര്‍ നടപടികള്‍ പൂര്‍ണമായും നിര്‍ത്തിവയ്ക്കാന്‍ എക്സൈസ് മന്ത്രിക്ക് നിര്‍ദേശം നല്‍കിയത്. 

liquor-sales-dispute-bevco-md-online-distribution

നേരത്തേ തന്നെ ഓൺലൈൻ വഴി മദ്യം വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള ബവ്കോ എം.ഡിയും എക്സൈസ് മന്ത്രി എം.ബി. രാജേഷും തമ്മിലുള്ള അഭിപ്രായവ്യത്യാസം വ്യക്തമായിരുന്നു. ഒരു കാരണവശാലും ഓൺലൈൻ മദ്യവിതരണം നടപ്പാക്കില്ലെന്ന് മന്ത്രി എം.ബി. രാജേഷ് വ്യക്തമാക്കിയപ്പോൾ, തിരക്ക് കുറയ്ക്കുന്നതിനും വരുമാനം വർദ്ധിപ്പിക്കുന്നതിനും ഓൺലൈൻ മദ്യവിൽപന പ്രയോജനപ്പെടുമെന്നാണ് ബവ്കോ എം.ഡി. ഹർഷിത അട്ടലൂരി പറഞ്ഞത്. സർക്കാരിന്റെ നയം പറയേണ്ടത് മന്ത്രിയാണെന്നും, ഈ വിഷയത്തിൽ എക്സൈസ് വകുപ്പ് മന്ത്രിക്ക് മുകളിൽ ഒരു ഉദ്യോഗസ്ഥനുമില്ലെന്നും എം.ബി. രാജേഷ് പറഞ്ഞിരുന്നു. 

അതേസമയം, ഓൺലൈൻ വിതരണം വന്നാൽ തിരക്ക് കുറയ്ക്കാൻ സാധിക്കുമെന്നും ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യമാവുമെന്നുമാണ് ബവ്കോ എം.ഡി. ഹർഷിത അട്ടലൂരി മനോരമ ന്യൂസിനോട് പറഞ്ഞിരുന്നത്. കൂടുതൽ വീര്യം കുറഞ്ഞ മദ്യം വിതരണം ചെയ്താൽ സ്ത്രീകളും കുട്ടികളും മദ്യപാനികളായി മാറുമെന്ന വാദം ശരിയല്ലെന്നും ലഹരി മരുന്നുകളുടെ ഉപയോഗം വ്യാപകമാവുന്ന സാഹചര്യത്തിൽ, അതിനേക്കാൾ നല്ലത് വീര്യം കുറഞ്ഞ മദ്യമാണെന്ന് ഡോക്ടർമാർ പോലും പറയുന്നുണ്ടെന്നും ഹര്‍ഷിത ചൂണ്ടിക്കാട്ടിയിരുന്നു. 23 വയസ്സ് പൂർത്തിയായവർക്ക് മൂന്ന് ലിറ്റർ വരെ മദ്യം ഓൺലൈനായി വിതരണം ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്നാണ് ഹർഷിത പറഞ്ഞിരുന്നത്.

ENGLISH SUMMARY:

Online liquor sales in Kerala are now halted following the Excise Minister's directive to Bevco. This decision follows concerns raised by coalition partners and a difference of opinion between the Excise Minister and the Bevco MD regarding the implementation of online sales.