കരൾരോഗ ബാധിതയായ മകളെയും ഓട്ടിസം ഉള്ള പേരക്കുട്ടിയെയും കൊണ്ട് വാടക വീടുകൾ മാറിമാറി 65കാരി. കൊച്ചി കോർപ്പറേഷനിലെ ശുചീകരണ തൊഴിലാളിയായ കാഞ്ചന ഒരു കിടപ്പാടത്തിനായി മുട്ടാത്ത വാതിലുകളില്ല. ഇതിനിടെ ഹൃദ്രോഗം ബാധിച്ചെങ്കിലും, സ്വന്തം ആരോഗ്യം പോലും നോക്കാതെ കുടുംബത്തിനായി ഓടി നടക്കുകയാണ് കാഞ്ചന.
പുലർച്ചെ 2.55ന് എഴുന്നേൽക്കും കാഞ്ചന. വീട്ടിലെ പണിയെല്ലാം ഒതുക്കി അഞ്ചു മണിയാകുമ്പോൾ എറണാകുളത്തിന് വണ്ടി പിടിക്കും. കൊച്ചി നഗരത്തിലെ റോഡുകൾ അടിച്ചു വൃത്തിയാക്കി ഉച്ചയോടെ തിരിച്ച് കുരീക്കാട്ടെ വാടക വീട്ടിലേക്ക്. കരൾ രോഗബാധിതയായ മകളും ഓട്ടിസം ഉള്ള 15 വയസ്സുകാരൻ പേരക്കുട്ടിയും അടങ്ങുന്ന കുടുംബം. രണ്ടാമത്തെ പേരക്കുട്ടി എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ്. കാഞ്ചന പണിയെടുത്തിട്ട് വേണം കുടുംബം പോറ്റാൻ. രണ്ടുപേരുടെയും ചികിത്സയ്ക്കുള്ള വകയും കണ്ടെത്തണം. ഇതിനിടയാണ് കാഞ്ചനയ്ക്ക് ഹൃദ്രോഗം ബാധിച്ചത്. ബാങ്കിൽ നിന്ന് വായ്പ എടുത്തത് തിരിച്ചടയ്ക്കാൻ കഴിയാത്തതോടെ ലക്ഷങ്ങൾ കുടിശ്ശികയായി.
ഓട്ടിസം ഉള്ള പേരക്കുട്ടി ഇടയ്ക്ക് അക്രമാസക്തനാകാറുണ്ട്. ഇതു കാരണം വാടകയ്ക്ക് വീട് നൽകാൻ പലർക്കും മടിയാണ്. രോഗികളായ മക്കൾക്ക് തലചായ്ക്കാൻ ഒരു കിടപ്പാടം ഒരുക്കി തരണേ എന്ന് സുമൻസുകളോട് അപേക്ഷിക്കുകയാണ് കാഞ്ചന.