അമ്മയുടെ നെഞ്ചില്‍ തല ചായ്ച്ച് കിടക്കവേയാണ് കുഞ്ഞ് അയാന്ഷ്നാഥിന് ജീവന്‍ നഷ്ടമായത്. എതിരെ കയറിവന്ന കാര്‍ ഓടിച്ചയാള്‍ ബ്രേക്കിന് പകരം ആക്സിലറേറ്റര്‍ ചവിട്ടുകയായിരുന്നു. കോട്ടയം വാഗമണിൽ ചാർജിങ് സ്റ്റേഷനിൽ നേമം ശാന്തിവിള സ്വദേശിനി ആര്യയുടെ മകൻ നാലു വയസുള്ള അയാൻഷ്നാഥ് ആണ് മരിച്ചത്.
ഭര്‍ത്താവിനൊപ്പം വാഗമൺ കാണാനെത്തിയതായിരുന്നു ആര്യയും മകനും. ചാർജിങ് സ്റ്റേഷനിൽ കാർ ചാർജ് ചെയ്യാൻ നിർത്തിയിട്ട ശേഷം അമ്മയും മകനും ഇരിക്കുകയായിരുന്നു. ഈ സമയം ചാർജ് ചെയ്യാനായി കയറിവന്ന മറ്റൊരു കാറാണ് ഇരുവരുടെയും മുകളിലേക്ക് ഇടിച്ചു കയറിയത്. കാര്‍ ഇവരെ ഭിത്തിയോട് ചേര്‍ത്ത് ഇടിച്ചുനിര്‍ത്തുകയായിരുന്നു. ഉടന്‍തന്നെ നാട്ടുകാര്‍ ഓടിക്കൂടി കാര്‍ പിറകോട്ട് നീക്കി അമ്മയേയും കുഞ്ഞിനേയും ആശുപത്രിയില്‍ എത്തിച്ചത്. ആശപത്രിയിലെത്തിക്കുമ്പോഴേക്കും കുഞ്ഞിന് ജീവന്‍ നശ്ടമായിരുന്നു. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.
കാർ ഓടിച്ചിരുന്നയാൾക്കെതിരെ പൊലീസ് കേസെടുത്തു. കരുനാഗപ്പള്ളി സ്വദേശി ജയകുമാറിനെതിരെയാണ് കേസ്. ഗുരുതരമായി പരുക്കേറ്റ അമ്മ ആര്യ പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്. പാലാ പോളിടെക്നിക് കോളജിലെ അധ്യാപികയാണ് ആര്യ.