പാലക്കാട് പൊൽപ്പള്ളിയിൽ കാർ പൊട്ടിത്തെറിച്ചുണ്ടായ അപകടം ബാറ്ററിയിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ട് മൂലമെന്ന് പ്രാഥമിക നിഗമനം. കാറിൽ പെട്രോൾ ലീക്കുണ്ടായിരുന്നതായും നിഗമനമുണ്ട്. പരുക്കേറ്റ അമ്മയും രണ്ടു മക്കളും അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്.
പൊൽപ്പള്ളി പൂളക്കാട് സ്വദേശിനി എൽസി മാർട്ടിനും മൂന്നു മക്കളും എറണാകുളം മെഡിക്കൽ സെന്‍ററിൽ ചികില്‍യിലാണ്. ആറ് വയസ്സുകാരൻ ആൽഫ്രഡ് മാർട്ടിനും, നാലു വയസ്സുകാരി എമിലീന മാർട്ടിനും 90% അധികം പൊള്ളലേറ്റു. മൂവരുടെയും ആരോഗ്യനില ഗുരുതരമാണ്.
എൽസിയുടെ മൂത്തമകൾ അലീന 40% പൊള്ളലേറ്റിട്ടുണ്ട്. കുടുംബത്തിന്‍റെ ചികില്‍സ ചെലവ് സർക്കാർ ഏറ്റെടുക്കുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കൃഷ്ണൻകുട്ടി പറഞ്ഞു. കാലപ്പഴക്കം സംഭവിച്ച കാറിൽ ബാറ്ററി ഷോർട്ട് സർക്യൂട്ട് സംഭവിച്ചത് ആയിരിക്കാം തീ പിടിക്കാൻ കാരണമെന്നാണ് പരിശോധനയ്ക്കു ശേഷം അഗ്നിരക്ഷാസേന അംഗങ്ങൾ വ്യക്തമാക്കിയത്.
55 ദിവസം മുമ്പാണ് എൽസിയുടെ ഭർത്താവ് മാർട്ടിൻ കാൻസർ ബാധിച്ചു മരിച്ചത്. പാലക്കാട് കണ്ണാടിയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സാണ് എൽസി. വൈകിട്ടോടെ വീട്ടിലെത്തിയ എൽസി മക്കൾക്കൊപ്പം പുറത്തേക്ക് പോകാൻ കാർ സ്റ്റാർട്ട് ചെയ്തതിന് പിന്നാലെയാണ് വലിയ അപകടമുണ്ടായത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താനാണ് മോട്ടോർ വാഹന വകുപ്പിന്‍റെയും പൊലീസിന്‍റെയും തീരുമാനം.