തന്‍റെ ജീവന്‍ രക്ഷിച്ചത് സ്വകാര്യ ആശുപത്രി എന്ന പ്രസ്താവനയില്‍ മാധ്യമങ്ങളെ പഴിച്ച് മന്ത്രി സജി ചെറിയാന്‍. തന്റെ പ്രസ്താവന മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നു എന്ന് മന്ത്രി പറഞ്ഞു. ജീവന്‍ രക്ഷിച്ചത് സ്വകാര്യ ആശുപത്രിയാണ്, ഇത് ഞാന്‍ നേരത്തെ പറഞ്ഞിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. സര്‍ക്കാര്‍ ആശുപത്രിയിലെ ചികില്‍സയില്‍ മരിക്കാന്‍ തുടങ്ങിയപ്പോള്‍ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സതേടിയെന്നും എന്‍റെ ജീവന്‍ നിലനിര്‍ത്തിയത് സ്വകാര്യ ആശുപത്രിയെന്നുമായിരുന്നു പ്രതികരണം.
‘സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടുന്നത് തെറ്റല്ല, ഞാന്‍ സ്വകാര്യ ആശുപത്രിയില്‍ പോയിട്ടുണ്ട്. സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലും പോകാറുണ്ട്. ഡെങ്കി ബാധിച്ചപ്പോള്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പോയി, മരിക്കാറായപ്പോള്‍ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അവിടത്തെ ചികില്‍സയിലാണ് ജീവന്‍ രക്ഷപെട്ടത്‘ എന്നിങ്ങനെയായിരുന്നു മന്ത്രിയുടെ വാക്കുകള്‍.
സർക്കാർ ആശുപത്രികൾ പാവപ്പെട്ടവന്റെ അത്താണിയാണെന്നും വീണ ജോർജിനെ എതിരായ സമരത്തിന്റെ മറവിൽ സ്വകാര്യ കുത്തക ആശുപത്രികളെ വളർത്താൻ ഗൂഢനീക്കമെന്നാണ് സജി ചെറിയാന്‍ പറഞ്ഞു. 'സ്വകാര്യ ആശുപത്രികളിൽ മന്ത്രിമാർ ചികിത്സ തേടുന്നത് പുതുമയല്ല. സർക്കാർ ആശുപത്രിയിലെ ചികിത്സയിൽ മരിക്കാൻ തുടങ്ങിയ താൻ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. അങ്ങനെയാണ് ജീവൻ നിലനിർത്തിയത്' എന്നാണ് സജി ചെറിയാന്‍ പറഞ്ഞത്.
സജി ചെറിയാന്‍റേത് സ്വന്തം അനുഭവമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍. ഞാന്‍ രക്ഷപ്പെട്ടത് സര്‍ക്കാര്‍ ആശുപത്രി ചികില്‍സയിലാണെന്നും മെഡിക്കല്‍ കോളജിലാണ് ചികില്‍സിച്ചതെന്നും അദ്ദേഹം പറഞ്ഞു.