കേരള സർവകലാശാലയിൽ രജിസ്ട്രാർ തസ്തികയെ ചൊല്ലിയുള്ള തർക്കം കൂടുതൽ സങ്കീർണം. ഭാരതാംബ ചിത്ര വിവാദത്തിന് പിന്നാലെ രജിസ്ട്രാർ ഡോ. കെ.എസ്. അനിൽകുമാറിനെ സസ്പെൻഡ് ചെയ്ത വി.സി.യുടെ നടപടി സിൻഡിക്കറ്റ് റദ്ദാക്കിയിരുന്നു. എന്നാൽ, സിൻഡിക്കറ്റിന്റെ ഈ നടപടി തെറ്റാണെന്ന് കാണിച്ച് താൽക്കാലിക വി.സി. ഡോ. സിസാ തോമസ് ഗവർണർക്ക് റിപ്പോർട്ട് നൽകി. ഗവർണർ വിഷയത്തിൽ ഇടപെടണമെന്നാണ് വി.സി.യുടെ ആവശ്യം.
നിലവിൽ സർവകലാശാലയിൽ രണ്ട് രജിസ്ട്രാർമാരാണുള്ളത്
അനിൽകുമാർ തന്റെ ചേമ്പറിലും മിനി കാപ്പൻ അവരുടെ മുറിയിലും തുടരുന്ന സാഹചര്യത്തിൽ, ആരാണ് യഥാർത്ഥ രജിസ്ട്രാർ എന്ന കാര്യത്തിൽ ജീവനക്കാർക്കിടയിലും ആശയക്കുഴപ്പമുണ്ട്. ഈ വിഷയത്തിൽ ജീവനക്കാരും എസ്.എഫ്.ഐയും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
താൽക്കാലിക വി.സി. സിസാ തോമസ് നാളെ സ്ഥാനമൊഴിയുകയും വി.സിയുടെ ചുമതല മോഹനൻ കുന്നുമ്മേൽ ഏറ്റെടുക്കുകയും ചെയ്യും. ഈ സാഹചര്യത്തിൽ, ഉന്നതർ തമ്മിലുള്ള ഈ പോര് അവസാനിപ്പിക്കാൻ കോടതി ഇടപെടൽ നടത്തുമോ, അതോ ഗവർണറുടെ ഭാഗത്തുനിന്ന് എന്തെങ്കിലും തുടർനടപടിയുണ്ടാകുമോ എന്നതാണ് ഇനി ഉറ്റുനോക്കപ്പെടുന്നത്. കേരള സർവകലാശാലയുടെ പ്രവർത്തനം ഈ തർക്കങ്ങൾ കാരണം സ്തംഭനാവസ്ഥയിലാണെന്ന് വിമർശനങ്ങളുയരുന്നുണ്ട്.