കണ്ണൂര്‍ കായലോട്ട് സദാചാര അധിക്ഷേപത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തിന്‍റെ മൊഴി പുറത്ത്. യുവതിയെ പരിചയപ്പെട്ടത് ഇന്‍സ്റ്റഗ്രാമിലൂടെയാണെന്ന് റഹീസ് വെളിപ്പെടുത്തി. സാമ്പത്തിക ഇടപാടുണ്ടായിട്ടില്ലെന്നും താന്‍ യുവതിയെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും വ്യക്തമാക്കിയ റഹീസ് മരിച്ച യുവതിയുടെ കുടുംബം ഉന്നയിച്ച ആരോപണങ്ങള്‍ തള്ളി.
യുവതിയുടെ മരണശേഷം കാണാതായ സുഹൃത്ത് റഹീസ് ഇന്ന് പിണറായി പൊലീസ് സ്റ്റേഷനില്‍ ഹാജരായി. ബന്ധുവടക്കമുള്ളവര്‍ സദാചാര പൊലീസിങിന് ഇരുവരേയും വിധേയമാക്കിയതില്‍ മനംനൊന്താണ് യുവതി ജീവനൊടുക്കിയത്. യുവതിയുടെ ആത്മഹത്യാക്കുറിപ്പില്‍ പരാമര്‍ശിച്ചിരിക്കുന്ന എസ്ഡിപിഐ പ്രവര്‍ത്തകര്‍ കെ.എ ഫൈസൽ, റഫ്നാസ്, വി.സി.മുബഷിർ എന്നിവരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
കാറിനുള്ളില്‍ യുവതിയും റഹീസും ഒരുമിച്ച് സംസാരിച്ചുകൊണ്ടിരിക്കേ പ്രതികള്‍ റഹീസിനെ എസ്ഡിപിഐ ഓഫിസില്‍ കൊണ്ടുപോയി ചോദ്യം ചെയ്യുകയായിരുന്നു. സദാചാര ആക്രമണത്തിന് തെളിവുണ്ടെന്നും സിറ്റി പൊലീസ് കമ്മിഷണര്‍ പി.നിതിന്‍ രാജ് വ്യക്തമാക്കി. തന്നെ ജീവിക്കാൻ അനുവദിക്കുന്ന സാഹചര്യമുണ്ടാവില്ലെന്ന് ഉറപ്പായതുകൊണ്ടാണ് ജീവനൊടുക്കുന്നതെന്നാണ് യുവതിയുടെ ആത്മഹത്യാക്കുറിപ്പിലുണ്ടായിരുന്നത്.
റഹീസിന്‍റെ മൊഴി വിശദമായി രേഖപ്പെടുത്തുന്നതിനലൂടെ ആള്‍ക്കൂട്ട വിചാരണയുടെ കുടൂതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് പ്രതീക്ഷക്കുന്നത്. അതേസമയം റഹീസിനെതിരെ ഗുരുതര ആരോപണവുമായി യുവതിയുടെ കുടുംബം രംഗത്തെത്തി. റഹീസ് യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് ആരോപിച്ച് യുവതിയുടെ അമ്മ പൊലീസില്‍ പരാതി നല്‍കി.