അശ്രദ്ധമായ ഡ്രൈവിങ്ങിലൂടെ തിരുവനന്തപുരത്ത് എന്‍ജിനീറിങ് വിദ്യാര്‍ഥിയുടെ ജീവനെടുത്ത ഡ്രൈവര്‍ക്ക് സംരക്ഷണമൊരുക്കി കെഎസ്ആര്‍ടിസി. ജീവനെടുക്കുന്ന താല്‍ക്കാലിക ഡ്രൈവര്‍ കുറ്റക്കാരനെന്ന് പ്രാഥമിക അന്വേഷണത്തില്‍ ബോധ്യപ്പെട്ടാല്‍ തിരിച്ചെടുക്കില്ലെന്ന നിയമം ലംഘിച്ചാണ് റിട്ടയേഡ് കെഎസ്ആര്‍ടിസി ഡ്രൈവറുടെ മകന്‍ മരിച്ച കേസില്‍ പത്തനാപുരം സ്വദേശി രാജേഷിനെ പതിനഞ്ചാം ദിവസം തിരിച്ചെടുത്തത്. നാട്ടുകാരനായ ഡ്രൈവറോട് മന്ത്രി കെ.ബി. ഗണേഷ്കുമാറിനുളള പ്രത്യേക താല്‍പര്യമാണ് നിയലംഘനത്തിന് പിന്നിലെന്ന് കൊല്ലപ്പെട്ട കാളിദാസിന്‍റെ കുടുംബം കണ്ണീരോടെ ആരോപിക്കുന്നു.
എന്നും ഏകമകന്‍റെ കുഴിമാടത്തിനരുകില്‍ നിന്ന് കണ്ണീര്‍ വാര്‍ക്കുന്ന അനില്‍കുമാറും സന്ധ്യയും പൊരുന്തമണ്‍കാര്‍ക്കിന്ന് നൊമ്പരക്കാഴ്ചയാണ്. എന്‍ജിനീറിങ് വിദ്യാര്‍ഥിയായിരുന്നു ഇരുപതുകാരന്‍ കാളിദാസ്. രണ്ടാം വര്‍ഷ പരീക്ഷയുടെ തലേദിവസം മേയ് 12 ന് കൂടെ പഠിക്കുന്ന കുട്ടിയുടെ വീട്ടില്‍ ഒരുമിച്ചിരുന്ന് പഠിച്ചശേഷം താമസ സ്ഥലത്തേയ്ക്ക് മടങ്ങുമ്പോള്‍ പനവിള ഫ്ലൈ ഒാവറില്‍ കാളിദാസും സുഹൃത്തും സഞ്ചരിച്ച സ്കൂട്ടിയിലേയ്ക്ക് വെളള വര മറികടന്നെത്തിയ കെഎസ്ആര്‍ടിസി ബസ് ഇടിച്ചു കയറുകയായിരുന്നു. പത്തനാപുരം ഭാഗത്തേയ്ക്ക് പോകുകയായിരുന്ന ബസ് കാറിനെ ഒാവര്‍ടേക്ക് ചെയ്ത് കയറി ഫ്ലൈ ഒാവറില്‍ ഒാവര്‍ടേക്കിങ് പാടില്ലെന്ന നിയമവും ലംഘിച്ചു. റോഡിന്‍റെ നടുക്ക് കൂടിയേ പോകൂവെന്ന കെ എസ് ആര്‍ ടി സി ഡ്രൈവര്‍മാരുടെ പൊതു സ്വഭാവം ഈ ബസ് ഡ്രൈവറും പിന്തുടര്‍ന്നപ്പോള്‍ കെ എസ് ആര്‍ ടി സിയുടെ ചോറുണ്ട് വളര്‍ന്ന കാളിദാസിന്‍റെ കുടുംബം എക്കാലത്തേയ്ക്കും കണ്ണീരിലാഴ്ന്നുപോയി.
മേയ് 12 ന് അപകടമുണ്ടാക്കിയ ഡ്രൈവറെ മേയ് 27 ന് തിരിച്ചെടുത്തു. മൂന്ന് മാസം മുതല്‍ ആറുമാസം വരെ മാറ്റി നിര്‍ത്തുന്ന കീഴ്‌വഴക്കവും എം പാനല്‍ ഡ്രൈവര്‍ കുറ്റക്കാരനെങ്കില്‍ തിരിച്ചെടുക്കേണ്ടന്ന നിയമവും കാറ്റില്‍ പറന്നതിനു പിന്നിലെ കളികള്‍ കാളിദാസിന്‍റെ അച്ഛന്‍ തന്നെ വെളിപ്പെടുത്തുന്നു. കാളിദാസിന്‍റെ ഒപ്പമുണ്ടായിരുന്ന സഹപാഠി ഗുരുതരമായ പരുക്കുകളോടെ ഇപ്പോഴും ചികില്‍സയിലാണ്. അപകടരമായ രീതിയില്‍ വാഹനമോടിച്ചതിന് കന്‍റോണ്‍മെന്റ് പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസും ഡ്രൈവര്‍ രാജേഷിനെതിരെയുണ്ട്.