കോഴിക്കോട് താമരശ്ശേരി ഷഹബാസ് വധക്കേസിൽ കുറ്റാരോപിതരായ അഞ്ച് വിദ്യാർഥികളും പ്ലസ് വൺ പ്രവേശനം നേടി. മൂന്നു പേർ താമരശ്ശേരി ഗവൺമെന്‍റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലും ഒരാൾ സെന്‍റ് ജോസഫ് എച്ച്എസ്എസിലും മറ്റൊരാൾ ഗവൺമെന്‍റ് വിഎച്ച്എസ്എസ് കുറ്റിച്ചിറയിലുമാണ് പ്രവേശനം നേടിയത്. താമരശ്ശേരിയിൽ അലോട്ട്മെന്‍റ് ലഭിച്ച രണ്ടുപേർ താൽക്കാലികമായും ഒരാൾ സ്ഥിരപ്രവേശനവുമാണ് നേടിയത്. പ്രവേശനം നൽകിയ തീരുമാനം അംഗീകരിക്കാൻ ആവില്ലെന്നും ഇത് തെറ്റായ സന്ദേശമാണ് നൽകുന്നത് എന്നും ഷഹബാസിന്‍റെ പിതാവ് പറഞ്ഞു.
സ്വഭാവ സർട്ടിഫിക്കറ്റ് തൃപ്തികരമല്ല എന്ന റിപ്പോർട്ട് ആയിരുന്നു സ്കൂൾ കുട്ടികൾക്ക് നൽകിയത്. എന്നാൽ ഇതുകൊണ്ട് അഡ്മിഷൻ നിഷേധിക്കാൻ ആവില്ല എന്ന നിർദ്ദേശമാണ് വിദ്യാഭ്യാസ വകുപ്പിൽ നിന്നും സ്‌കൂളിന് ലഭിച്ചത്. പൊലീസ് അകമ്പടിയോടെ കുട്ടികളുമായി എത്തിയ വാഹനം കെഎസ്‌യു എം എസ് എഫ് പ്രവർത്തകർ തടഞ്ഞു. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. മൂന്നുപേർ പ്രവേശനം നേടിയ താമരശ്ശേരി ഗവൺമെന്‍റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിന് മുന്നിൽ വിദ്യാർഥി സംഘടനകൾ പ്രതിഷേധിച്ചു. എംഎസ്എഫ്, കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
പ്രവേശനത്തിനുശേഷം കുട്ടികളെ വെള്ളിമാടുകുന്ന് ജുവനയിൽ ഹോമിലേക്ക് തിരികെ കൊണ്ടുപോയി. കഴിഞ്ഞ ഫെബ്രുവരിയിലാണ് വിദ്യാർത്ഥി സംഘർഷത്തിൽ ഷഹബാസിന് ഗുരുതരമായി പരുക്കേൽക്കുകയും മരണപ്പെടുകയും ചെയ്തത്.