സർക്കാർ നിയന്ത്രണം കാറ്റിൽ പറത്തി ഇടുക്കി ഇരുട്ടുകാനാത്ത് സിപ് ലൈൻ പ്രവർത്തിപ്പിച്ചതിന് കേസെടുത്തു പൊലീസ്. ഹൈറേഞ്ച് സിപ് ലൈൻ പ്രോജക്റ്റിനെതിരെയാണ് കേസെടുത്തത്. എം എൽ എ എം എം മണിയുടെ സഹോദരൻ എം എം ലംബോദരന്റെ നിയന്ത്രണത്തിലാണ് സിപ് ലൈൻ പ്രവർത്തിക്കുന്നത്. മനോരമ ന്യൂസ് വാർത്തക്ക് പിന്നാലെ നടപടിയെടുക്കാൻ ജില്ലാ കലക്ടർ നിർദ്ദേശം നൽകുകയായിരുന്നു
ഉരുൾപൊട്ടൽ മണ്ണിടിച്ചിൽ സാധ്യതയുള്ള മേഖലയിൽ സഞ്ചാരികളുടെ ജീവൻ അപായപ്പെടുത്തുന്ന പ്രവർത്തനം നടത്തിയെന്ന് ചൂണ്ടിക്കാട്ടി ആനവിരട്ടി വില്ലേജ് ഓഫീസർ നൽകിയ പരാതിയിലാണ് അടിമാലി പൊലീസ് കേസെടുത്തത്. ദുരന്തനിവാരണ നിയമപ്രകാരം ജില്ല കലക്ടർ നൽകിയ ഉത്തരവ് ലംഘിച്ചെന്നും, ഉത്തരവ് ലംഘിക്കാൻ പ്രേരിപ്പിച്ചെന്നുമുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഇരുട്ടുകാനത്തെ സാഹസിക വിനോദസഞ്ചാര കേന്ദ്രത്തിൽ പൊലീസ് പരിശോധന നടത്തിയ ശേഷം നടത്തിപ്പുകാർക്കെതിരെ കേസെടുക്കും. കനത്ത മഴയെ തുടർന്ന് ജില്ലയിൽ സാഹസിക വിനോദസഞ്ചാരങ്ങളും ജല വിനോദങ്ങളും നിരോധിച്ചിരുന്നു. എന്നാൽ ഇത് മറികടന്ന് മണ്ണിടിച്ചിൽ ആശങ്ക നിലനിൽക്കുന്ന മേഖലയിലാണ് ഹൈറേഞ്ച് സിപ് ലൈൻ അനുമതിയില്ലാതെ പ്രവർത്തിച്ചത്. ജില്ലയിൽ എത്തുന്ന സഞ്ചാരികൾക്ക് അപകട മേഖലകളെകുറിച്ച് കൃത്യമായ വിവരം നൽകണമെന്ന നിർദേശവും പാലിക്കപ്പെട്ടില്ല. നീയമാനുസൃതമായാണോ സാഹസിക വിനോദ സഞ്ചാര കേന്ദ്രം ദേശീയപാതക്ക് സമീപം സ്ഥാപിച്ചതെന്നും പരിശോധിക്കനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം