Image Credit: instagram.com/greenhouse_cleaning_services
ഗ്രീന്‍ ഹൗസ് ക്ലീനിങ് സര്‍വീസ് എന്ന യൂട്യൂബ് ചാനല്‍ ഉടമ രോഹിത്തിനെതിരെ കേസ്. സഹോദരിയുടെ പരാതിയിലാണ് ആലപ്പുഴ വനിത പൊലീസ് കേസെടുത്തത്. സഹോദരിയെ ദേഹോപദ്രവം ഏല്‍പ്പിച്ചുവെന്ന പരാതിയിലാണ് കേസ്. സഹോദരിയെയും അമ്മയെയും അപമാനിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചെന്നും പരാതിയിലുണ്ട്. ദേഹോപദ്രവം ഏല്പിക്കൽ, ഗുരുതരമായി പരുക്കേൽപിക്കൽ, അപകീർത്തിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകളാണ് രോഹിതിനെതിരെ ചുമത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം സഹോദരി ജില്ലാ പൊലീസ് മേധാവിക്കും ആലപ്പുഴ വനിതാ പൊലീസിനും പരാതിയിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ സഹോദരിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് ചര്‍ച്ച നടത്തി പ്രശ്നം പരിഹരിക്കാന്‍ ശ്രമിച്ചിരുന്നു. ഇരുവരും തയ്യാറാകാത്തതിനാലാണ് കേസ്. സഹോദരിയെ മുടിക്ക് കുത്തി പിടിച്ച് ഇടിച്ചു, വീടു കയറി അക്രമിക്കാന്‍ ശ്രമിച്ചു എന്നിവയാണ് രോഹിതിനെതിരെ ചുമത്തിയ കുറ്റങ്ങള്‍
കഴിഞ്ഞ ദിവസം അമ്മയ്ക്കും സഹോദരിക്കും എതിരെ ആരോപണങ്ങളുമായി രോഹിത് സമൂഹ മാധ്യമങ്ങളില്‍ വിഡിയോ പങ്കുവച്ചിരുന്നു. പണത്തിന്‍റെ പേരിലാണ് രോഹിതും കുടുംബവും തെറ്റിയതെന്ന് അമ്മയും സഹോദരിയും വ്യക്തമാക്കി. കാശിന്‍റെ കണക്ക് പറഞ്ഞ് ഉപദ്രവിക്കാന്‍ ശ്രമിച്ചെന്നും സ്വര്‍ണം ചോദിച്ചു പ്രശ്നമുണ്ടാക്കിയെന്നും പാതിരാത്രിയില്‍ വീട്ടിലെത്തി ശല്യം ചെയ്തെന്നും അമ്മയും സഹോദരിയും വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പരാതിയും കേസും.
വീടും പരിസരവും വൃത്തിയാക്കുന്ന കമ്പനിയായിരുന്നു ഗ്രീൻ ഹൗസ് ക്ളീനിങ്. ക്ളീനിങ് വിഡിയോകളിലൂടെ ശ്രദ്ധേ നേടിയ രോഹിത് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. അമിത വൃത്തിയും കുറ്റപ്പെടുത്തലു അടങ്ങിയ കണ്ടന്‍റിലൂടെ വലിയ വിമര്‍ശനമാണ് പിന്നീട് രോഹിത് നേരിട്ടത്. യൂട്യൂബില്‍ 4.17 ലക്ഷം പേരും ഇന്‍സ്റ്റഗ്രാമില്‍ 2.28 ലക്ഷം പേരും രോഹിതിന്‍റെ ചാനല്‍ പിന്തുടരുന്നുണ്ട്.