മാലമോഷ്ടിച്ചുവെന്ന് കളളപരാതി നല്കിയ ഓമന ഡാനിയേലിനെതിരെ കേസില്‍ കുടുക്കപ്പെട്ട ദലിത് യുവതി  ബിന്ദു. മാല എങ്ങനെ നഷ്ടപ്പെട്ടെന്നും എവിടെ നിന്ന് കിട്ടിയെന്നും തനിക്കറിയണമെന്നും  ബിന്ദു മനോരമ ന്യൂസിനോട് പറഞ്ഞു. കേസില്‍ രണ്ട് പൊലീസുകാര്‍ക്ക് വീഴ്ച പറ്റിയതായി കന്‍റോണ്‍മെന്‍റ് എസിപി റിപ്പോര്‍ട്ട് നല്കി. കേസ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയേക്കും. 

തന്നെ മാലക്കളളിയെന്ന് ആക്ഷേപിക്കാന്‍  കാരണമായ 20 മണിക്കൂര്‍ പീഢനങ്ങള്‍ക്ക് ഇടയാക്കിയ ആ മാല എങ്ങനെ നഷ്ടപ്പെട്ടെന്നും തിരിച്ചു കിട്ടിയെന്നും ചോദ്യമുന്നയിക്കുകയാണ് ബിന്ദു. വീട്ടുടമസ്ഥയുടെ കുടുംബത്തിനു നേരെയും ആരോപണമുന നീളുന്നു. അന്വേഷണം ആവശ്യപ്പെട്ട് കമ്മിഷണര്‍ക്ക് പരാതി നല്കും.2 പൊലീസുകാര്‍ കൂടി കുറ്റക്കാരാണെന്നും അവരെയും സര്‍വീസില്‍ നിന്ന് മാറ്റി നിര്‍ത്തി അന്വേഷണം വേണമെന്നും ബിന്ദുവും കുടുംബവും ആവശ്യപ്പെട്ടു.

അമ്മ  അറസ്റ്റിലായ രാത്രി ഭയന്നും കരഞ്ഞും കഴിഞ്ഞ അനുഭവം പങ്കിട്ട മക്കള്‍ കുറ്റക്കാര്‍ മുഴുവന്‍ ശിക്ഷിക്കപ്പെടണമെന്നും ആവശ്യപ്പെട്ടു. കുടുംബത്തിന്‍റെ ആരോപണം ശരിവച്ച് എ സ് ഐയ്ക്ക് പുറമെ രണ്ട് പൊലീസുകാര്‍ കൂടി  കുററക്കാരാണെന്ന് കൻ്റോൺമെൻറ് അസിസ്റ്റൻറ് കമ്മീഷണർ റിപ്പോര്‍ട്ട് നല്കി. അനധികൃതമായി കസ്റ്റഡിയിലെടുത്ത ബിന്ദുവിനെ ചോദ്യം ചെയ്യുകയും രാത്രിയിൽ തെളിവെടുപ്പിന് കൊണ്ടുപോവുകയും ചെയ്ത രണ്ട് സിവിൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കൂടി നടപടി ഉണ്ടാകും. മോഷണക്കേസിലെ നടപടിക്രമങ്ങൾ ലംഘിച്ചന്ന് മാത്രമല്ല മോശമായി പെരുമാറി എന്നും ഭീഷണിപ്പെടുത്തിയെന്നും അന്വേഷണത്തിൽ വ്യക്തമായി. . അതേസമയം മുഖ്യമന്ത്രിയുടെ ഓഫീസിൽ പരാതി നൽകിയപ്പോൾ മോശം പെരുമാറ്റം ഉണ്ടായി എന്ന ആക്ഷേപത്തിൽ അന്വേഷണത്തിന് സാധ്യതയില്ല. വനിതാ കമ്മിഷന്‍ പൊലീസിനോട് അടിയന്തര റിപ്പോര്‍ട്ട് തേടി.