കാറിനുള്ളിൽ കുട്ടികൾ ഇക്കിളിയിട്ട് കളിച്ചതാണ് എക്സിലും ഇൻസ്റ്റഗ്രാമിലും കോട്ടയം നഗരമധ്യത്തിൽ ഗ്യാങ് റേപ്പ് എന്ന പേരിൽ പ്രചരിപ്പിക്കപ്പെട്ടത്. ഇന്നലെ രാത്രിയാണ് കോട്ടയം വെസ്റ്റ് പൊലീസിന് തലവേദന ഉണ്ടാക്കി ആ വിഡിയോ ദൃശ്യം ഇൻസ്റ്റഗ്രാമിലൂടെ പുറത്തുവന്നത്. കാർ പാർക്ക് ചെയ്തിരുന്ന റോഡിന് സമീപത്തെ ഫ്ലാറ്റിൽ ഇരുന്ന പതിനാറുകാരനാണ് കാറിൽ നിന്നുള്ള കരച്ചിൽ കേട്ട് ആ ദൃശ്യങ്ങളെടുത്ത് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്.
കോട്ടയം നഗര മധ്യത്തിൽ കൂട്ട ബലാൽസംഗം, യുവതി ആക്രമിക്കപ്പെടുന്നു എന്ന തലക്കെട്ടോട് കൂടിയായിരുന്നു പോസ്റ്റ്. ആ പോസ്റ്റ് ഇൻസ്റ്റഗ്രാമും കടന്ന് എക്സിലൂടെ ലക്ഷക്കണക്കിനാളുകൾ കണ്ടു. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വന്നതോടെ ജില്ലാ പൊലീസ് മേധാവിയുടെ ഫോണിലേക്ക് നിർത്താതെയുള്ള ഫോൺവിളികൾ എത്തി. രാത്രി തുടങ്ങിയ അന്വേഷണം പൂർത്തിയായത് പുലർച്ചെ. വിഡിയോ ദൃശ്യത്തിലുള്ള കുട്ടികളെ പൊലീസ് കണ്ടെത്തി. കരഞ്ഞത് പെൺകുട്ടിയല്ല ആൺകുട്ടി തന്നെയെന്ന് പൊലീസ് കണ്ടെത്തി. ഇവരിൽനിന്ന് വിവരങ്ങൾ തേടുകയും മൊബൈൽ ഫോൺ പരിശോധിക്കുകയും ചെയ്തു.
വിദ്യാർഥികളായ ആൺകുട്ടികൾ ചേർന്ന് ഒരു ആണ്‍കുട്ടിയെ ഇക്കിളിടുന്നതും ചിരിക്കുന്നതുമായ ദൃശ്യങ്ങൾ കൂടി കിട്ടിയതോടെ പൊലീസിനും ആശ്വാസം. കോട്ടയം നഗരമധ്യത്തിൽ കാറിനുള്ളിൽ ഒരു സ്ത്രീ ആക്രമിക്കപ്പെടുന്നു എന്ന തലക്കെട്ടോട് കൂടിയായിരുന്നു 16 വയസ്സുകാരൻ ദൃശ്യങ്ങൾ പ്രചരിപ്പിച്ചത്. കൂട്ടബലാത്സംഗം എന്ന് തെറ്റിദ്ധരിച്ച് തന്നെ ഇയാൾ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചതായാണ് പൊലീസ് പറയുന്നത്.