മലയാള മനോരമയും മദ്രാസ് മെഡിക്കൽ മിഷനുംചേർന്ന് നടപ്പാക്കുന്ന ഹൃദയപൂർവം സൗജന്യ ഹൃദയ പരിശോധനാ ക്യാംപിന് കാസർകോട് തുടക്കം. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നായി നൂറുകണക്കിന് പേരാണ് പരിശോധനയ്ക്കെത്തിയത്.
നോവുന്ന ഹൃദയങ്ങൾക്ക് ആശ്വാസമേകുന്ന മലയാള മനോരമ ഹൃദയപൂർവം പദ്ധതിയുടെ 25ആം ഘട്ടത്തിലെ ആദ്യ ക്യാംപിനാണ് കാസർകോട് തിരിതെളിഞ്ഞത്. മദ്രാസ് മെഡിക്കൽ മിഷനിലെ കാർഡിയോളജി വിഭാഗം ഡയറക്ടർ ഡോ. അജിത് മുല്ലശ്ശേരിയുടെ നേതൃത്വത്തിലുള്ള വിദഗ്ദരായ ഡോക്ടർമാരാണ് ക്യാംപിന് നേതൃത്വം നൽകുന്നത്. മൊബൈൽ ഡയഗ്നോസ്റ്റിക് ക്ലിനിക്, ഇസിജി, എക്കോ കാർഡിയോഗ്രാം, ട്രെഡ്മിൽ തുടങ്ങിയ സൗകര്യങ്ങളെല്ലാം ക്യാംപിലുണ്ട്. കാസർകോട് ജില്ലാ കലക്ടർ കെ. ഇമ്പശേഖർ ക്യാംപ് ഉദ്ഘാടനം ചെയ്തു.
വിശദമായ പരിശോധനക്ക് ശേഷം ശസ്ത്രക്രിയ ആവശ്യമുള്ളവർക്കായി മുൻഗണന പട്ടിക തയ്യാറാക്കും. ഇവരുടെ യാത്രാ ചെലവടക്കം ഹൃദയപൂർവം പദ്ധതിയിൽ നിന്ന് നൽകും. അടിയന്തര സാഹചര്യവും സാമ്പത്തിക സ്ഥിതിയും വിലയിരുത്തിയാകും മുൻഗണന പട്ടിക. രണ്ടര പതിറ്റാണ്ട് മുമ്പാണ് ഹൃദയപൂർവം പദ്ധതിക്കായി മലയാള മനോരമയും മദ്രാസ് മെഡിക്കൽ മിഷനും കൈകോർത്തത്. ഇതുവരെ 1500 കുട്ടികളടക്കം 2500 നിർധന രോഗികൾക്കാണ് പദ്ധതി വഴി സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തിയത്.