Picture Credits @vedanwithword
വിവാദങ്ങൾക്കിടെ റാപ്പർ വേടൻ ഇടുക്കിയിലെ സർക്കാർ പരിപാടിയിൽ ഇന്ന് പങ്കെടുക്കും. സംസ്ഥാന സർക്കാരിന്റെ നാലാം വാഷികത്തോടനുബന്ധിച്ചുള്ള എന്റെ കേരളം പ്രദർശന വിപണന മേളയിലാണ് വേടന്‍റെ പരിപാടി. വേടന്‍ കഞ്ചാവ് കേസിൽ പിടിയിലായതോടെ പരിപാടി റദ്ദാക്കിയിരുന്നു. എന്നാല്‍ സിപിഎമ്മും സിപിഐയും പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇടുക്കിയിൽ പരിപാടി അവതരിപ്പിക്കാൻ വേടനെ ക്ഷണിച്ചത്. ഇന്ന് വൈകിട്ട് ഏഴുമണിക്ക് വാഴത്തോപ്പ് വൊക്കേഷണൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ മൈതാനിയിലാണ് പരിപാടി. വലിയ സുരക്ഷാക്രമീകരണങ്ങളാണ് പരിപാടിയുടെ ഭാഗമായി പൊലീസ് ഒരുക്കിയിരിക്കുന്നത്.
ഫ്ലാറ്റിൽ നിന്നും കഞ്ചാവ് പിടികൂടിയ സാഹചര്യത്തിൽ വേടനെ പരിപാടിയിൽ നിന്ന് ഒഴിവാക്കിയെന്ന് നേരെത്തെ മന്ത്രി റോഷി അഗസ്റ്റിനാണ് അറിയിച്ചത്. പിന്നീട് സാഹചര്യം മാറിമറിഞ്ഞു. സമൂഹ മാധ്യമങ്ങളിലടക്കം വേടന് വലിയ പിന്തുണ ലഭിച്ചു. ഇതോടെ വേടനെ പരിപാടിയിൽ പങ്കെടുപ്പിക്കാൻ തീരുമാനമായി.
അതേസമയം, പുലിപ്പല്ല് കേസില്‍ വനംമന്ത്രി റിപ്പോര്‍ട്ട് കണ്ടശേഷമാകും വേടനെതിരായ തുടര്‍നടപടിയെന്നാണ് വിവരം. വനംമേധാവിയുടെ റിപ്പോര്‍ട്ട് ഇന്നലെ വനംവകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറിക്ക് നല്‍കിയിരുന്നു. വേടനെതിരെ കേസെടുത്തതിലോ അതിന് പിന്തുടര്‍ന്ന നടപടികളിലോ വീഴ്ച ഉണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.
എന്നാല്‍ ശ്രീലങ്കന്‍ ബന്ധം ആരോപിച്ചതും പുലിപ്പല്ലു വേടന് നല്‍കിയ വ്യക്തിയെ കുറിച്ചും കേസിനെ കുറിച്ചും ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് സംസാരിച്ചതും തെറ്റായ നടപടിയാണെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇക്കാര്യത്തില്‍ നടപടി പ്രതീക്ഷിക്കാവുന്നതാണ്. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, സിപിഎം സംസ്ഥാന സെക്രട്ടറി എന്നിവരെല്ലാം വനംവകുപ്പ് നടപടിയെ വിമര്‍ശിച്ചിരുന്നു.