sheela-sunny-thanks-manoram

തൃശൂരിലെ വ്യാജ ലഹരിക്കേസില്‍ ഇരയായ ഷീല സണ്ണിയുടെ മകന്‍റെ ഭാര്യയെ ചോദ്യംചെയ്യും. കാലടി സ്വദേശി ലിജി ജോസിനെ അടുത്തയാഴ്ച ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം. ലിജിയുടെ സഹോദരി ലിവിയയാണ് കേസിലെ മുഖ്യപ്രതി. വ്യാജ ലഹരിക്കേസിൽ ഷീലയെ കുടുക്കാൻ മരുമകളും ഗൂഡാലോചന നടത്തിയതായി സൂചന. ലിജിയുടെ സഹോദരി ലിവിയയാണ് ലഹരി സ്റ്റാംപ് വാങ്ങി ഷീലയുടെ ബാഗിലും സ്കൂട്ടറിലും വച്ചത്. കേസിൽ പ്രതിയായ ലിവിയ ദുബായിലാണ്. ലിവിയയെ പിടികൂടാൻ സി.ബി.ഐ മുഖേന ഇന്റര്‍പോളിന്റെ സഹായം തേടും. അമ്മായിയമ്മയെ കുടുക്കാൻ മരുമകളും അനിയത്തിയും ശ്രമിച്ചതാണ്  അന്വേഷണസംഘം കരുതുന്നത്.

സ്റ്റാംപ് ഷീലയുടെ ബാഗിലുണ്ടെന്ന വിവരം എക്സൈസിനെ അറിയിച്ചത് ലിവിയയുടെ സുഹൃത്ത് നാരായണദാസാണ്. ഫിറ്റ്നസ് ട്രെയിനറും തൃപ്പുണിത്തുറ സ്വദേശിയുമായ നാരായണദാസ് റിമാൻഡിലാണ്. 72 ദിവസമാണ് ഷീല സണ്ണി ജയിലിൽ കിടന്നത്

വെറുമൊരു സ്റ്റാംപ് പ്രിന്‍റ് ഔട്ട് , ലഹരിക്കേസിന്റെ തലവര മാറ്റിയ തേപ്പ്

ചാലക്കുടിയിലെ ബ്യൂട്ടിപാർലർ ഉടമ ഷീസ സണ്ണിയെ കുടുക്കാനുള്ള ലഹരി സ്റ്റാംപ് വാങ്ങിയത് ബെംഗളൂരുവിലെ താമസക്കാരനായ ആഫ്രിക്കക്കാരനിൽ നിന്നാണെന്ന് നാരായണദാസിന്റെ വെളിപ്പെടുത്തൽ. ലഹരി സ്റ്റാംപ് വാങ്ങിയതാകട്ടെ ഷീല സണ്ണിയുടെ മരുമകളുടെ സഹോദരിയായ ലിവിയ ജോസാണെന്നും നാരായണദാസ് വെളിപ്പെടുത്തി. ഇറ്റലിയിൽ ജോലിയ്ക്കു പോയി രക്ഷപ്പെടാനുള്ള അമ്മായിയമ്മയുടെ നീക്കം പൊളിക്കലായിരുന്നു മരുമകളുടെ പദ്ധതിയെന്നും പൊലീസ് കണ്ടെത്തി. 

ലിവിയ ജോസ് കാലടി സ്വദേശിനിയായ ഇരുപത്തിമൂന്നുകാരി. ബംഗ്ലുരുവിൽ ഹോട്ടൽ മാനേജ്‌മെൻ്റ് കോഴ്സിനു പഠിക്കുന്നു. ചേച്ചി ലിജി വിവാഹം കഴിച്ചത് ഷീല സണ്ണിയുടെ മകൻ സംഗീതിനെ വിവാഹ സമയത്ത്, സംഗീതും കുടുംബവും സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. ലിജിയുടെ 10 ലക്ഷം രൂപയുടെ സ്വർണം കുടുംബത്തിൻ്റെ കടംവീട്ടാൻ സംഗീത് ഉപയോഗിച്ചു. ഇതുകൂടാതെ, ലിജിയുടെ പത്തു സെന്‍റ് ഭൂമി പണയപ്പെടുത്തി വായ്പയെടുത്തു. എന്നിട്ടും, ലിജിയ്ക്കു വീട്ടിൽ അവഗണനയായിരുന്നു. ഇതിനിടെയാണ്, ഷീല സണ്ണി ഇറ്റലിയിൽ ജോലി തേടി പോകാനൊരുങ്ങിയത്. സ്വർണവും ഭൂമിയും തിരിച്ചുതരുന്ന കാര്യത്തിൽ ഷീല സണ്ണിയും സംഗീതും താൽപര്യം കാട്ടിയില്ല. ഇതേചൊല്ലി, പലപ്പോഴും വഴക്കുണ്ടായി. 

ഈ വൈരാഗ്യം തീർക്കാൻ ലിജിയുടെ സഹോദരി ലിവിയ കണ്ടെത്തിയ മാർഗമായിരുന്നു ലഹരിക്കേസ്. ലഹരി സ്റ്റാംപ് ആഫ്രിക്കക്കാരനിൽ നിന്ന് വാങ്ങിയത് ലിവിയതന്നെ. നാരായണദാസിനോട് എക്സൈസ് ഉദ്യോഗസ്ഥരെ വിളിച്ച് വിവരമറിയിക്കാൻ പറഞ്ഞു. ആഫ്രിക്കക്കാരൻ ലിവിയയെ പറ്റിച്ചെന്ന് ബോധ്യപ്പെട്ടത് സ്റ്റാംപിൻ്റെ പരിശോധനഫലം കിട്ടിയപ്പോഴാണ്. പതിനായിരം രൂപ വാങ്ങി ആഫ്രിക്കക്കാരൻ നൽകിയത് ലഹരി സ്റ്റാംപിൻ്റെ പ്രിൻ്റൗട്ടാണ്. ഇതാണ്, എക്സൈസ് പിടിച്ചത്. വ്യാജ ലഹരി സ്റ്റാംപ് ആണെന്ന് ബോധ്യപ്പെട്ടതാകട്ടെ പിന്നീടും അപ്പോഴേക്കും 72 ദിവസം ഷീല സണ്ണി ജയിലിൽ കിടന്നിരുന്നു. 

ചാലക്കുടിയിലെ ബ്യൂട്ടിപാർലർ ഉടമയായ ഷീല സണ്ണിയുടെ ബാഗിലും സ്കൂട്ടറിലും സാംപ് വച്ചത് ലിവിയതന്നെയാണെന്ന് നാരായണദാസ് വെളിപ്പെടുത്തി. എറണാകുളം തൃപ്പുണിത്തുറ സ്വദേശിയായ നാരായണദാസിനെ കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി. വി.കെ.രാജുവും സംഘവും പിടികൂടിയത് ബംഗ്ലുരുവില ഫ്ളാറ്റിൽ നിന്നായിരുന്നു. ഫിറ്റ്നസ് ട്രെയിനറായിരുന്നു നാരായണദാസ്. ലിവിയയെ കേസിൽ പ്രതിയാക്കി. 

ENGLISH SUMMARY:

In the fake drug case from Thrissur, Sheila Sunny’s daughter-in-law will be questioned. The investigation team has decided to question Liji Jose, a resident of Kalady, next week. Liji's sister, Livia, is the main accused in the case.