ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് ഒൻപതിന് പ്രഖ്യാപിക്കും. ഇത്തവണ ആരംഭിച്ച പിന്തുണ ക്ലാസുകൾ ഗുണം ചെയ്‌തെന്നും വരും വർഷങ്ങളിൽ സബ്ജക്റ്റ് മിനിമം കൂടുതൽ കർശനമാക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. അധ്യാപകരുടെ ഓൺലൈൻ ട്രാൻസ്ഫർ സംവിധാനത്തിൽ അപേക്ഷ ക്ഷണിച്ച് രണ്ട് ദിവസത്തിനുള്ളിൽ 2000 അപേക്ഷകൾ വന്നു. ഇത് മികച്ച പ്രതികരണമാണ്. സ്കൂൾ തുറക്കും മുൻപ് ഓൺലൈൻ ട്രാൻസ്ഫറുകൾ പൂർത്തീകരിക്കും. ജൂൺ ഒന്നിന് പൊതുഅവധി നൽകി ജൂൺ രണ്ടിനാണ് സ്കൂൾ തുറക്കുക.
2025 മാർച്ച് 3 ന് ആരംഭിച്ച് എസ്.എസ്.എൽ.സി/ റ്റി.എച്ച്.എസ്.എൽ.സി/ എ.എച്ച്.എസ്.എൽ.സി പരീക്ഷകൾ മാർച്ച് 26 നാണ് അവസാനിച്ചത്. സംസ്ഥാനത്തൊട്ടാകെ 2,964 കേന്ദ്രങ്ങളിലും, ലക്ഷദ്വീപിലെ 9 കേന്ദ്രങ്ങളിലും, ഗൾഫ് മേഖലയിലെ 7 കേന്ദ്രങ്ങളിലുമായി 4,27,021 വിദ്യാർത്ഥികളാണ് റഗുലർ വിഭാഗത്തിൽ പരീക്ഷ എഴുതിയത്. 2,17,696 ആൺകുട്ടികളും 2,09,325 പെണ്‍കുട്ടികളുമാണ് പരീക്ഷയെഴുതിയത്. സർക്കാർ മേഖലയിൽ 1,42,298 വിദ്യാർത്ഥികളും എയിഡഡ് മേഖലയിൽ 2,55,092 വിദ്യാർത്ഥികളും അൺ എയിഡഡ് മേഖലയിൽ 29,631 വിദ്യാർത്ഥികളുമാണ് റഗുലർ വിഭാഗത്തിൽ പരീക്ഷയെഴുതിയത്.
ഗൾഫ് മേഖലയിൽ 682 വിദ്യാർത്ഥികളും ലക്ഷദ്വീപ് മേഖലയിൽ 447 വിദ്യാർത്ഥികളും പരീക്ഷ എഴുതി. ഇവർക്ക് പുറമേ ഓൾഡ് സ്‌കീമിൽ 8 കുട്ടികളും പരീക്ഷ എഴുതിയിരുന്നു. സംസ്ഥാനത്തൊട്ടാകെ 72 കേന്ദ്രീകൃത മൂല്യനിർണ്ണയ ക്യാമ്പുകളിലായി 2025 ഏപ്രിൽ 3 മുതൽ 26 വരെ രണ്ട് ഘട്ടങ്ങളിലായി മൂല്യ നിർണ്ണയം കഴിഞ്ഞ് മാർക്ക് എൻട്രി നടപടികൾ പൂർത്തീകരിച്ചിട്ടുണ്ട്. ഫലം പ്രഖ്യാപിക്കുന്നതിന് ആവശ്യമായ മുന്നൊരുക്ക പ്രവർത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.