k-sudhakaran

TOPICS COVERED

​വയനാട് ഡിസിസി ട്രഷറര്‍ എന്‍.എം.വിജയന്‍റെ ആത്മഹത്യാക്കേസില്‍ കെപിസിസി പ്രസി‍ഡന്‍റ് കെ.സുധാകരന്‍റെ മൊഴിയെടുത്ത് പൊലീസ്. സുല്‍ത്താന്‍ ബത്തേരി ഡിവൈഎസ്‌പി കണ്ണൂരിലെത്തിയാണ് മൊഴി രേഖപ്പെടുത്തിയത്. കെപിസിസി പ്രസി‍ഡന്‍റിന് സാമ്പത്തിക ഇടപാടുകളെക്കുറിച്ച് എന്‍.എം.വിജയന്‍ കത്തെഴുതിയ പശ്ചാത്തലത്തിലാണ് പൊലീസിന്‍റെ നടപടി.

വന്‍ സാമ്പത്തിക ബാധ്യതയാണ് എന്‍.എം.വിജയന്‍റെയും മകന്‍റെയും ആത്മഹത്യയിലേക്ക് നയിച്ചത്. മരണത്തിന് മുമ്പ് കെപിസിസി പ്രസിഡ‍ന്‍റിന് അയച്ച കത്തില്‍ നേതാക്കളുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് എന്‍.എം. വിജയന്‍ സൂചിപ്പിച്ചിരുന്നു. എന്നാല്‍ പാര്‍ട്ടി ഇടപെട്ടില്ലെന്നും അതുകൊണ്ടാണ് ആത്മഹത്യയെന്നും വിജയന്‍റെ ആത്മഹത്യാ കുറിപ്പിലുമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് സുധാകരന്‍റെ മൊഴിയ്ക്ക് പ്രസക്തിയേറിയത്.

നേരത്തെ ഡിസിസി നേതാക്കളുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് ഒടുവിലാണ് കെ.സുധാകരന്‍റെ കണ്ണൂരിലെ വീട്ടിലെത്തി മൊഴിയെടുത്തത്. രണ്ട് മാസം മുമ്പ് നോട്ടിസ് നല്‍കിയിരുന്നെങ്കിലും സുധാകരന്‍റെ സൗകര്യം പരിഗണിച്ച് നീണ്ടുപോവുകയായിരുന്നു. ​കത്തിനെ കുറിച്ചാണ് പൊലീസ് ചോദിച്ചതെന്നും നേരത്തെ പറഞ്ഞതു തന്നെ ആവര്‍ത്തിച്ചുവെന്നും കെ.സുധാകരന്‍ പ്രതികരിച്ചു.

മരണത്തിന് മുമ്പ് വിജയന്‍ അയച്ച കത്ത് വായിച്ച സുധാകരനെ സാക്ഷിയായി ഔദ്യോഗികമായി പൊലീസ് ഉള്‍പ്പെടുത്തിയിട്ടില്ലെങ്കിലും മൊഴിയെടുത്തത് അതിനുള്ള സാധ്യത കൂടി മുന്നില്‍ കണ്ടാണ്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 29നാണ് എന്‍.എം.വിജയനും മകനും ആത്മഹത്യക്ക് ശ്രമിച്ച് ചികിത്സയിലിരിക്കെ മരിച്ചത്. ഐ.സി. ബാലകൃഷ്ണന്‍ എംഎല്‍എ, ഡിസിസി പ്രസി‍ഡന്‍റ് എന്‍.ഡി.അപ്പച്ചന്‍, മുന്‍ ട്രഷററര്‍ കെ.കെ.ഗോപിനാഥ് എന്നിവരാണ് പ്രതികള്‍.