നടൻ ഷൈൻ ടോം ചാക്കോ പ്രതിയായ ലഹരിക്കേസിൽ തെളിവ് കിട്ടിയിട്ടില്ലെന്ന് കൊച്ചി കമ്മിഷണര്‍ പുട്ട വിമലാദിത്യ. വിവരശേഖരണത്തിനുശേഷം ആവശ്യമെങ്കില്‍ ഷൈനിനെ വീണ്ടും ചോദ്യംചെയ്യും. ഷൈന്‍ സ്ഥിരമായി ലഹരി ഉപയോഗിക്കുന്നുണ്ട് എന്ന് ഔദ്യോഗികമായി പറയാറായിട്ടില്ലെന്നും സിനിമ മേഖലയിലെ മറ്റുള്ളവര്‍ ലഹരി ഉപയോഗിക്കുന്നുവെന്ന് ഷൈന്‍ പറഞ്ഞിട്ടില്ലെന്നും കമ്മിഷണര്‍ പറഞ്ഞു. സജീര്‍ അടക്കമുള്ള ലഹരിവില്‍പനക്കാരെ നിരീക്ഷിക്കുന്നുണ്ടെന്നും കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കുമോ എന്ന് ഇപ്പോള്‍ പറയാറായിട്ടില്ലെന്നും കമ്മിഷണര്‍ പറഞ്ഞു.
അന്വേഷണസംഘം സ്ഥലത്തെത്തിയപ്പോള്‍ ഹോട്ടലില്‍നിന്ന് ഓടിയത് ഗുണ്ടകളെ കണ്ടതിനാലെന്ന ഷൈനിന്‍റെ മൊഴി വിശ്വസിക്കാനാകില്ലെന്നും കമ്മിഷണര്‍ കൂട്ടിച്ചേര്‍ത്തു. തുടർനടപടികൾ തീരുമാനിക്കാൻ കമ്മീഷണറുടെ നേതൃത്വത്തിൽ ചേര്‍ന്ന അന്വേഷണസംഘത്തിന്‍റെ യോഗത്തിന് പിന്നാലെയാണ് പ്രതികരണം. അതേസമയം, കഴിഞ്ഞ ദിവസം ഷൈന്‍റെ ശരീരത്തിൽ നിന്ന് ശേഖരിച്ച സാമ്പിളുകൾ രാസപരിശോധനക്ക് അയക്കാനായി ഇന്ന് കോടതിയിൽ എത്തിക്കും. ഷൈ ഫോണും ഫോറൻസിക് പരിശോധനക്ക് അയക്കാൻ അപേക്ഷ നൽകും. ഷൈൻ സമ്പത്തികയിടപാടുകൾ നടത്തിയവരുമായി ബന്ധപെട്ട വിവരശേഖരണവും പുരോഗമിക്കുകയാണ്.
അതേസമയം, ഷൈന്‍ ടോം ചാക്കോയ്ക്കെതിരെ നിയമപരമായി മുന്നോട്ടില്ലെന്ന് നടി വിന്‍ സി അലോഷ്യസ് പറഞ്ഞു. സിനിമാസംഘടനകളുടെ അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കുമെന്നും പരാതി പിന്‍വലിക്കില്ലെന്നും മാറ്റം വരേണ്ടത് സിനിമ മേഖലയിലെന്നും വിന്‍ സി കൂട്ടിച്ചേര്‍ത്തു. സിനിമാസെറ്റിൽ ലഹരി ഉപയോഗിച്ച് നടൻ ഷൈൻ ടോം ചാക്കോ തന്നോട് മോശമായി പെരുമാറിയെന്നായിരുന്നു നടി വിന്‍സി അലോഷ്യസിന്റെ പരാതി. ഈ പരാതിയില്‍ ഇന്റേണൽ കംപ്ളെയിന്റ്സ് കമ്മറ്റി ഇന്ന് മൊഴിയെടുക്കും. സൂത്രവാക്യം സിനിമാസെറ്റിലെ അണിയറ പ്രവര്‍ത്തകരിൽനിന്നാണ് ഇന്റേണൽ കംപ്ളെയിന്റ്സ് കാര്യങ്ങൾ ചോദിച്ചറിയുക. വൈകിട്ട് മൂന്നിന് കൊച്ചിയിൽ ഫിലിം ചേമ്പറിന്റെ അടിയന്തര മോണിറ്ററിങ് കമ്മിറ്റി യോഗം വിഷയം പരിഗണിക്കും.
ഷൈന്‍ ടോം ചാക്കോയ്ക്കെതിരായ ലഹരി ആരോപണത്തില്‍ നിലപാട് മാറ്റി സൂത്രവാക്യം നിര്‍മാതാവ് ശ്രീകാന്തും രംഗത്തെത്തിയിട്ടുണ്ട്. ലൊക്കേഷനില്‍ മോശം അനുഭവം നേരിട്ട കാര്യം വിന്‍ സി പറഞ്ഞെന്ന് ശ്രീകാന്ത് വെളിപ്പെടുത്തി. വിന്‍ സിക്ക് ലൊക്കേഷനില്‍ നേരിട്ട മോശം അനുഭവം അണിയറപ്രവര്‍ത്തകര്‍ക്ക് അറിയാമായിരുന്നുവെന്നും ശ്രീകാന്ത് പറഞ്ഞു. നേരത്തെ വിന്‍ സിയുടെ പ്രശ്നത്തെപ്പറ്റി അറിയില്ലെന്നായിരുന്നു ശ്രീകാന്ത് പറഞ്ഞിരുന്നത്.