muthalapozhi-tvm-protest

തിരുവനന്തപുരം മുതലപ്പൊഴിയിൽ മണൽ നീക്കാതെ പൊഴി മുറിക്കാൻ അനുവദിക്കില്ലെന്ന് മത്സ്യത്തൊഴിലാളികൾ. ആവശ്യങ്ങൾ അംഗീകരിക്കും വരെ ശക്തമായ സമരം തുടരാൻ സംയുക്ത സമരസമിതി. മണൽ നീക്കം വേഗത്തിലാക്കാനും കൂടുതൽ എസ്‌കവേറ്ററുകൾ എത്തിക്കണമെന്നും ആവശ്യം. അതിനിടെ, മണൽ നീക്കംചെയ്യാൻ കണ്ണൂരിൽ നിന്നുള്ള വലിയ ഡ്രഡ്ജർ മുതലപ്പൊഴിയിലേക്ക് പുറപ്പെട്ടു.

മണലടിഞ്ഞ് മുതലപ്പൊഴി വഴിയുള്ള മത്സ്യബന്ധനം പൂർണമായും നിലച്ചിട്ട്‌ ആഴ്ചകൾ പിന്നിട്ടു. എന്നിട്ടും പ്രവേശന അഴിമുഖത്തെ മണൽ നീക്കം എങ്ങുമെത്തിയിട്ടില്ല. ഇതോടെയാണ് സമരം ശക്തമായി മുന്നോട്ടുകൊണ്ടുപോകാൻ സമരസമിതി തീരുമാനിച്ചത്. പൊഴിയിൽ നിന്ന് നീക്കിയ മണൽ അഴിമുഖത്ത് തന്നെ അടിഞ്ഞുകൂടി കിടക്കുകയാണ്, ഈ മണൽ ആദ്യം നീക്കം ചെയ്യണം. കൂടുതൽ മണൽ നീക്കാൻ ശേഷിയുള്ള ഡ്രജ്ജർ എത്തിച്ചാൽ മാത്രമേ പൊഴി മുറിക്കാൻ അനുവദിക്കൂ എന്നാണ് മത്സ്യതൊഴിലാളികളുടെ നിലപാട്. മുതലപ്പൊഴിയിൽ ഇന്ന് ചേർന്ന സംയുക്ത സമരസമിതി യോഗത്തിലാണ് തീരുമാനം. പൊഴി മുറിക്കുന്നതിന് മുൻപായി പുതിയ ഡ്രഡ്ജർ എത്തിക്കുകയും വേണം. 

അതിനിടെ മണൽ നീക്കം കാര്യക്ഷമമാക്കാൻ സ്ഥലം എംഎൽഎ ഒന്നും ചെയ്യുന്നില്ലെന്ന് ആരോപിച്ച് വി. ശശിയുടെ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസും മത്സ്യതൊഴിലാളി കോൺഗ്രസും പ്രതിഷേധ മാർച്ച് നടത്തി. മാർച്ച്‌ പൊലീസ് തടഞ്ഞത് നേരിയ സംഘർഷത്തിന് ഇടയാക്കി. മുതലപ്പൊഴിയിൽ കലാപം ഉണ്ടാക്കാൻ യുഡിഎഫ് ശ്രമിക്കരുതെന്നായിരുന്നു യൂത്ത് കോൺഗ്രസ് പ്രതിഷേധത്തോടുള്ള മന്ത്രി വി. ശിവൻകുട്ടിയുടെ പ്രതികരണം. മന്ത്രിയുടെ പ്രതികരണം വേദനയുണ്ടാക്കിയെന്നും കാര്യമറിയാതെയാണ് പ്രശ്താവനകൾ നടത്തിയതെന്നും സമരസമിതി വ്യക്തമാക്കി. മണൽ നീക്കം ശക്തമാക്കാൻ കണ്ണൂരിൽ നിന്നുള്ള വലിയ ഡ്രഡ്ജർ 'ചന്ദ്രഗിരി' മുതലപ്പൊഴിയിലേക്ക് പുറപ്പെട്ടു. കാലാവസ്ഥ അനുകൂലമായാൽ നാല് ദിവസത്തിനകം മുതലപ്പൊഴിയിൽ എത്തുമെന്നാണ് സൂചന.

ENGLISH SUMMARY:

Fishermen in Muthalappozhi, Thiruvananthapuram, protest against opening the estuary without removing sand. Joint Action Committee vows to continue agitation until demands are met, while a large dredger from Kannur is en route.