സിപിഒ സമരത്തെ പരിഹസിച്ച് സിപിഎം. 18 ദിവസം നിരാഹാരം കിടന്നാല്‍ നിയമവും ചട്ടവും മാറ്റാനാകുമോ എന്ന് ഇ.പി. ജയരാജന്‍. പിഎസ്‌സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട എല്ലാവർക്കും ജോലി എന്നത് നടപ്പാകുന്ന ഒന്നല്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി.രാമകൃഷ്ണനും പറഞ്ഞു. പിഎസ്.സിയിലൂടെ ഏറ്റവും കൂടുതൽ പേർക്ക് നിയമനം ലഭിക്കുന്നത് കേരളത്തിലാണ്. ഒരു സമരം തുടങ്ങുമ്പോൾ എവിടെ ചെന്ന് നിർത്തിക്കണമെന്ന് ധാരണ ഉണ്ടാകണമെന്നും ടി.പി.രാമകൃഷ്ണന്‍ പറഞ്ഞു.
സി.പി.ഒ സമരക്കാരുടേത് ദുർവാശിയെന്ന് പി.കെ. ശ്രീമതി. റാങ്ക് പട്ടികയിൽ കുറേപ്പേര്‍ ഉണ്ടാകും, അതിൽ എല്ലാവർക്കും നിയമനം ലഭിക്കില്ലെന്നും പി.കെ.ശ്രീമതി പറഞ്ഞു.
അതേസമയം, വനിതാ സിപിഒ റാങ്ക് ലിസ്റ്റിന്റെ കാലാവധി ഇന്നവസാനിക്കും. അവസാന നിമിഷവും ലിസ്റ്റ് പരിഗണിച്ചില്ലെങ്കിൽ 18 ദിവസമായി സെക്രട്ടേറിയറ്റിന് മുന്നിൽ സമരമിരിക്കുന്ന വനിതാ സിപിഒ റാങ്ക് ഹോൾഡേഴ്സിന്റെ കാക്കി അണിയാനുള്ള പ്രതീക്ഷകൾക്ക് ഇന്ന് വിരാമമാകും. സർക്കാർ അവഗണനയിൽ ഉദ്യോഗാർഥികൾ ഇന്ന് പി എസ് സി റാങ്ക് ലിസ്റ്റും ഹാൾ ടിക്കറ്റും കത്തിച്ച് പ്രതിഷേധിക്കും.