ഫയല്‍ ചിത്രം
സിനിമ സെറ്റ് പവിത്രമായ സ്ഥലമാണെന്ന് കരുതുന്നില്ലെന്നു മന്ത്രി എം.ബി.രാജേഷ്. നടനെതിരെ ഉയര്‍ന്ന പരാതി ഉള്‍പ്പെടെ എക്സൈസ് അന്വേഷിക്കും. സിനിമ സെറ്റിന് പ്രത്യേക പരിഗണനയില്ലെന്നും എല്ലാ സ്ഥലത്തെയും ലഹരിവ്യാപനം തടയുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും എക്സൈസ് മന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം, അതേസമയം, ഷൈനിനെ ചോദ്യം ചെയ്യുന്നതില്‍ തീരുമാനമായില്ലെന്ന് എ.സി.പി അബ്ദുല്‍ സലാം പറഞ്ഞു. മേലുദ്യോഗസ്ഥരുമായി കൂടിയാലോചിച്ച ശേഷം മാത്രമേ ചോദ്യംചെയ്യുന്നതില്‍ തീരുമാനമെടുക്കൂ. ഷൈന്‍ ടോം ചാക്കോ താമസിച്ച കൊച്ചിയിലെ ഹോട്ടലില്‍നിന്ന് തെളിവുകിട്ടിയിട്ടില്ലെന്നും എ.സി.പി കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം ഡാൻസാഫ് സംഘത്തിന്റെ കണ്ണുവെട്ടിച്ച് കടന്ന നടൻ ഷൈൻ ടോം ചാക്കോ പൊള്ളാച്ചിയിലെ ഒരു റിസോര്‍ട്ടിലെന്നാണ് പൊലീസിന്‍റെ നിഗമനം. ഡാൻസാഫ് എത്തിയത് നഗരത്തിലെ മുഖ്യ ലഹരിവിതരണക്കാരനെ തേടിയായിരുന്നു. ഇയാൾ ഷൈൻ തങ്ങിയ വേദാന്ത ഹോട്ടലിൽ എത്തിയെന്നാണ് നിഗമനം. ഇയാൾ ഷൈനിന്റെ മുറിയിലെന്ന നിഗമനത്തിലായിരുന്നു പരിശോധന. എന്നാല്‍ ഇയാളെ ഹോട്ടലിൽ കണ്ടെത്താനായില്ല.
ഡാൻസാഫ് സംഘം മുറിയിൽ തട്ടിയതോടെ ‘ഇവിടെ സർവീസ് വേണ്ടെന്നായിരുന്നു’ ഷൈന്റെ മറുപടി. മുറിയുടെ വാതിൽ തുറന്നത് ഒരു മണിക്കൂറിന് ശേഷമായിരുന്നു. ഷൈനിനൊപ്പം ഹോട്ടൽ മുറിയിലുണ്ടായിരുന്നത് പാലക്കാട് സ്വദേശിയായ മേക്കപ്പ് ആർട്ടിസ്റ്റായിരുന്നു. പകൽ ഷൈനിന്റെ മുറിയിലെത്തിയ രണ്ട് യുവതികളിൽ നിന്നും പൊലീസ് വിവരങ്ങൾ തേടിയിട്ടുണ്ട്. ഒരാളുമായി ഷൈൻ സാമ്പത്തികയിടപാട് നടത്തിയതായും കണ്ടെത്തി. ലഹരിയിടപാടുമായി യുവതികൾക്ക് ബന്ധമില്ലെന്ന് പൊലീസ് അറിയിച്ചു. ഷൈന്‍ ടോം ചാക്കോയ്ക്കെതിരായ ലഹരി ആരോപണത്തില്‍ നടി വിന്‍ സി അന്വേഷണ സംഘത്തിന് മൊഴി നല്‍കില്ല. വിന്‍ സിയുടെ മൊഴിയെടുക്കാന്‍ എക്സൈസ് സമീപിച്ചെങ്കിലും താല്‍പര്യമില്ലെന്ന് കുടുംബം വ്യക്തമാക്കി.
ഷൈന്‍ ടോം ചാക്കോക്കെതിരെ താരസംഘടനയായ അമ്മയും കടുത്ത നിലപാടുമായി രംഗത്തെത്തിയിട്ടുണ്ട്. വിന്‍ സിയുടെ പരാതിയില്‍ തിങ്കളാഴ്ചയ്ക്കുള്ളില്‍ വിശദീകരണം നല്‍കണമെന്നും ഇല്ലെങ്കില്‍ പുറത്താക്കാന്‍ അച്ചടക്കസമിതി ജനറല്‍ ബോഡിക്ക് ശുപാര്‍ശ ചെയ്യുമെന്നും സംഘടന അറിയിച്ചു.