ഡാൻസാഫ് സംഘത്തിന്‍റെ കണ്ണുവെട്ടിച്ച് കടന്ന നടൻ ഷൈൻ ടോം ചാക്കോയോട് ശനിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാവശ്യപ്പെട്ട് പൊലീസിന്‍റെ നോട്ടിസ്. ഷൈനിനെ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ തൃശൂരിലെ വീട്ടിലെത്തിയാണ് കൊച്ചി നോർത്ത് പൊലീസ് നോട്ടിസ് കൈമാറിയത്. മൂന്ന് മണിക്ക് ഷൈൻ ചോദ്യം ചെയ്യലിന് ഹാജരാകുമെന്ന് ഷൈന്റെ പിതാവ് സി. പി ചാക്കോ വ്യക്തമാക്കി.
വെള്ളിയാഴ്ച വൈകീട്ട് ആറരയോടെയാണ് കൊച്ചി നോർത്ത് പൊലീസ് ഷൈനിന്റെ കൈപ്പറമ്പിലെ വീട്ടിലെത്തി നോട്ടീസ് കൈമാറിയത്. ശനിയാഴ്ച രാവിലെ പത്ത് മണിക്ക് നോർത്ത് പൊലീസ് സ്റ്റേഷനിൽ ഹാജരാകാനായിരുന്നു നിർദേശം. എന്നാൽ ഷൈൻ സ്ഥലത്തില്ലെന്നു ഉച്ചക്ക് ശേഷം ഹാജരാകാമെന്ന് കുടുംബം പൊലീസിനെ അറിയിച്ചു. ബുധനാഴ്ച രാത്രി പൊലീസ് പരിശോധനക്കെത്തിയപ്പോൾ മുറിയിൽ നിന്ന് ഷൈൻ ഓടിരക്ഷപ്പെട്ടതിനുള്ള കാരണമാണ് പൊലീസ് തേടുന്നത്. പൊലീസ് നടപടി ഓലപ്പാമ്പെന്നും കേസാകുമ്പോൾ നോക്കാമെന്ന നിലപാടിലാണ് ഷൈന്റെ കുടുംബം.
ഷൈനിന്‍റെ മുങ്ങലില്‍ സംശയങ്ങളുണ്ടെന്ന ഡാന്‍സാഫിന്‍റെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ സെന്‍ട്രല്‍ എസിപിയുടെ നേതൃത്വത്തിലാകും ചോദ്യം ചെയ്യല്‍. നഗരത്തിലെ മുഖ്യ ലഹരിവിതരണക്കാരനെ തേടിയാണ് ഡാൻസാഫ് സംഘം ഷൈൻ താമസിച്ച ഹോട്ടലിൽ എത്തിയതെങ്കിലും തെളിവൊന്നും ലഭിച്ചിട്ടില്ലാത്തതിനാല്‍ നിലവില്‍ കേസെടുത്തിട്ടില്ല.
ഹോട്ടല്‍ വേദാന്തയില്‍ നിന്ന് വ്യാഴാഴ്ച രാത്രി ജനല്‍ വഴി ചാടി ഓടിയ ഷൈന്‍ ഇന്നലെ തന്നെ സംസ്ഥാനവിട്ടു. പൊള്ളാച്ചിയിലെ റിസോര്‍ട്ടിലാണ് ഷൈൻ ഉള്ളതെന്നാണ് വിവരം. വേദാന്ത ഹോട്ടല്‍ പരിസരത്തു നിന്ന് അപ്രത്യക്ഷനായ ലഹരിവിതരണക്കാരനായുള്ള അന്വേഷണവും പുരോഗമിക്കുകയാണ്.