വയനാട് കണിയാമ്പറ്റയിൽ മദ്രസയിലേക്ക് പോയ പന്ത്രണ്ടുകാരിയെ തെരുവുനായക്കൂട്ടം ആക്രമിച്ചു. ഇന്ന് രാവിലെയാണ് കണിയാമ്പറ്റ സ്വദേശി ദിയ ഫാത്തിമയെ തെരുവുനായകൾ ആക്രമിച്ചത്. ഗുരുതരമായി പരുക്കേറ്റ കുട്ടി കൽപ്പറ്റ ജനറൽ ആശുപത്രിയിൽ ചികിൽസയിലാണ്.
ഇന്ന് രാവിലെ 6.15നായിരുന്നു സംഭവം. അനിയത്തിക്കൊപ്പം പള്ളിത്താഴയിൽ മദ്രസയിലേക്ക് പോകുവായിരുന്ന ദിയയെ പതിനാറിലധികം തെരുവുനായകൾ വളഞ്ഞിട്ട് ആക്രമിക്കുകയായിന്നു. തലയ്ക്കും കൈയ്ക്കും പുറത്തും മുപ്പതോളം കടിയേറ്റു. ശബ്ദം കേട്ട് ഓടികൂടിയ നാട്ടുകാരാണ് തെരുവുനായ്ക്കളെ ഓടിച്ചതും കുട്ടിയെ ആശുപത്രിയിലെത്തിച്ചതും. ഭാഗ്യം കൊണ്ടാണ് കുട്ടിയുടെ ജീവൻ രക്ഷപ്പെടുത്താനായതെന്നും പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്നും പിതാവ് മനോരമന്യൂസിനോട് പറഞ്ഞു.
പ്രദേശത്ത് തെരുവുനായകളുടെ എണ്ണം ഓരോ ദിവസവും കൂടുകയാണെന്നും മുമ്പും ആക്രമണമുണ്ടായിട്ടുണ്ടെന്നും നാട്ടുകാരുടെ പരാതി. ആക്രമണത്തിൽ തലയിൽ ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്. നിലവിൽ കുട്ടിയുടെ നിലയിൽ ആശങ്കപ്പെടേണ്ടതില്ലെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്.