munambam-protesters-rijiju-visit-controversy

മുനമ്പത്തെ സമരക്കാരെ പ്രധാനമന്ത്രി നരേന്ദ്ര മോദി കാണും. മുനമ്പത്തെ അമ്മമാര്‍ ഉള്‍പ്പെടെ 12 പേരെയാണ് പ്രധാനമന്ത്രി കാണുന്നത്. പി.എം.ഒ അനുമതി നല്‍കി. അതിനിടെ കേന്ദ്രമന്ത്രി കിരൺ റിജിജുവിന്റെ മുനമ്പം സന്ദർശനത്തിൽ കേരളത്തിലെ ബി.ജെ.പിയിൽ അതൃപ്തി പുകയുന്നു. മന്ത്രിയുടെ സന്ദർശനം പ്രതീക്ഷിച്ച നേട്ടമുണ്ടാക്കിയില്ലെന്നും മന്ത്രിയുടെ പ്രസ്താവനയെച്ചൊല്ലിയുള്ള വിവാദങ്ങൾ തിരിച്ചടിയാകുമെന്നും ബി.ജെ.പിയിലെ ചില നേതാക്കൾ അഭിപ്രായപ്പെടുന്നു. ഷോൺ ജോർജ് അടക്കമുള്ളവരുടെ നിർബന്ധം മൂലമാണ് മന്ത്രി മുനമ്പം സന്ദർശിച്ചത്. 

കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി കിരണ്‍ റിജിജു സമരപ്പന്തലിലെത്തിയെങ്കിലും വഖഫ് നിയമഭേദഗതി കൊണ്ട് മുനമ്പം പ്രശ്നം പരിഹരിക്കപ്പെടുമോ എന്നതിന് ഉത്തരം കിട്ടിയിട്ടില്ല. നിയമപോരാട്ടം തുടരേണ്ടിവരുമെന്നത് അടക്കം റിജിജുവിന്‍റെ പ്രസ്താവനയെച്ചൊല്ലി രാഷ്ട്രീയവിവാദം കത്തുകയാണ്. ന്യൂനപക്ഷകാര്യമന്ത്രി മുനമ്പത്ത് എത്തിയതില്‍ പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാനായില്ലെന്ന് മാത്രമല്ല വെട്ടിലാകുന്ന സാഹചര്യമുണ്ടായെന്ന് ബിജെപി നേതൃത്വത്തിലെ ഒരു വിഭാഗം വിലയിരുത്തുന്നു. 

ഭൂമി പ്രശ്നം പരിഹരിക്കാത്തതില്‍ സീറോ മലബാര്‍ സഭ നിരാശ പ്രകടിപ്പിച്ചു. ഭൂമി പ്രശ്നത്തിന് പരിഹാരം നിര്‍ദേശിക്കാന്‍ റിജിജു ചോദിച്ച മൂന്നാഴ്ച്ചത്തെ സമയപരിധിക്ക് ശേഷം അനുകൂല നീക്കമുണ്ടായില്ലെങ്കില്‍ വന്‍ പ്രക്ഷോഭത്തിലേയ്ക്ക് കടക്കുമെന്ന് സമര സമിതി. 

യുഡിഎഫ് നിലപാട് ശരിയാണെന്ന് തെളിഞ്ഞുവെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ പറഞ്ഞു. വഖഫ് ട്രൈബ്യൂണല്‍ വഴി പ്രശ്നം തീര്‍ക്കാമായിരുന്നുവെന്നും സംസ്ഥാന സര്‍ക്കാര്‍ അത് ചതിച്ച് ഇല്ലാതാക്കിയെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞ കാര്യമാണ് ന്യൂനപക്ഷകാര്യമന്ത്രിയും പറഞ്ഞതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. മുനമ്പത്തെ ബിജെപി–ആര്‍എസ്എസ് നാടകം പൊളിഞ്ഞുവെന്ന് എം.വി ഗോവിന്ദന്‍ പ്രതികരിച്ചു.