സി.ഐ.ടി.യുവിന്‍റെ പതിനേഴ് ദിവസമായുള്ള പന്തല്‍ കെട്ടി സമരത്തിന് പിന്നാലെ പാലക്കാട് കുളപ്പുള്ളിയിലെ സിമന്‍റ് ഗോഡൗണ്‍ പൂട്ടി. ലോഡിറക്കാൻ സി.ഐ.ടി.യുക്കാർ അനുവദിക്കുന്നില്ലെന്നും നടത്തിക്കൊണ്ടുപോവാന്‍ മറ്റ് മാർഗമില്ലാതെ പൂട്ടുകയാണെന്നും ഉടമ സി.ജയപ്രകാശ് പറഞ്ഞു. ഹൈക്കോടതി അനുമതിയുണ്ടായിട്ടും യന്ത്രസഹായത്തോടെ ലോറിയില്‍ നിന്നും സിമന്‍റിറക്കാന്‍ അനുവദിക്കില്ലെന്ന് കാട്ടിയായിരുന്നു സി.ഐ.ടി.യു സമരം.
പതിനേഴ് ദിവസത്തെ പന്തല്‍ കെട്ടിയുള്ള സമരത്തിനൊടുവില്‍ സി.ഐ.ടി.യു പിന്മാറിയില്ല. സ്ഥാപന ഉടമ പ്രതിരോധിക്കാനാവാതെ കീഴടങ്ങി. നില്‍ക്കക്കളിയില്ലാതെ സിമന്‍റ് ഗോഡൗണ്‍ പൂട്ടി. കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിനിടയിലും സ്ഥാപനം നടത്തിക്കൊണ്ടുപോവാന്‍ ശ്രമിച്ചെന്നും സി.ഐ.ടി.യു ഒരു തരത്തിലും അനുവദിക്കാത്ത സാഹചര്യത്തിലാണ് താഴിടേണ്ടി വന്നതെന്നും പ്രകാശ് സ്റ്റീല്‍സ് ആന്‍ഡ് സിമന്‍റ്സ ഉടമ.
യന്ത്രസഹായത്തോടെ ലോറിയില്‍ നിന്നും ഗോഡൗണിലേക്ക് സിമന്‍റിറക്കാന്‍ സ്ഥാപന ഉടമയ്ക്ക് ഹൈക്കോടതിയുടെ അനുകൂല ഉത്തരവുണ്ട്. ഇതൊന്നും അംഗീകരിക്കാന്‍ സി.ഐ.ടി.യു തയ്യാറല്ല. ഒരേസമയം രണ്ട് തൊഴിലാളികള്‍ക്ക് ജോലി നല്‍കാമെന്ന നിലപാടിനോട് യോജിക്കാനാവില്ലെന്നും ആറുപേരെ പണിക്ക് കൂട്ടിയില്ലെങ്കില്‍ സ്ഥാപനം പ്രവര്‍ത്തിപ്പിക്കാന്‍ അവുവദിക്കില്ലെന്നുമായിരുന്നു സി.ഐ.ടി.യു ആവര്‍ത്തിച്ചത്. ജില്ലാ ലേബര്‍ ഓഫിസര്‍ ഉള്‍പ്പെടെ പ്രശ്നപരിഹാരത്തിന് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.