ഒരു മാസത്തോളമായി പത്താംക്ലാസ് വിദ്യാര്‍ഥിനി ശ്രേയയെ കാണാതായിട്ട്. ഈ വര്‍ഷത്തെ പരീക്ഷ എഴുതേണ്ടതായിരുന്നു. കാസര്‍കോട് മണ്ടേക്കാപ്പിലെ വിദ്യാര്‍ഥിനിക്കായി കുമ്പള സി ഐ വിനോദ് കുമാറിന്റെ നേതൃത്വത്തിൽ രണ്ട് സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം നടക്കുന്നുണ്ട്. പക്ഷേ ഒരു തുമ്പും വാലും ഇതേവരെ കിട്ടിയിട്ടില്ല.
പെണ്‍കുട്ടിക്കൊപ്പം കാണാതായ അയല്‍വാസി പ്രദീപിന് ഈ കുടുംബവുമായി നല്ല ബന്ധമായിരുന്നു, ഇങ്ങനെയൊരു ചതി വീട്ടുകാര്‍ പ്രതീക്ഷിച്ചില്ല. പ്രദീപ് കുട്ടിയെ കടത്തിക്കൊണ്ടുപോയെന്നാണ് കുടുംബം ആരോപിക്കുന്നത്. ഫെബ്രുവരി 12ന് പുലര്‍ച്ചെ നാലേമുക്കാലോടെ ഉറക്കമുണര്‍ന്ന ഇളയ കുട്ടിയാണ് ചേച്ചിയെ കാണാനില്ലെന്ന് ആദ്യം മനസിലാക്കുന്നത്. മൊബൈല്‍ഫോണ്‍ മാത്രമാണ് പെണ്‍കുട്ടിയുടെ കൈവശം ഉണ്ടായിരുന്നത്. വിളിച്ചപ്പോള്‍ ആദ്യം റിങ് ചെയ്തെങ്കിലും പിന്നെ സ്വിച്ച്ഡ് ഓഫ് ആയി.
തിരച്ചിലാരംഭിച്ച പൊലീസ് പ്രദീപിന്റെ ഫോണ്‍ ലൊക്കേഷന്‍ നോക്കിയപ്പോള്‍ വീടിനു സമീപത്തെ കാട്ടിലെത്തിയതായി മനസിലായി. പ്രദേശവാസികളുടെ കൂടി സഹായത്തോടെ പൊലീസ് ഈ മേഖലകളിലെല്ലാം പരിശോധന നടത്തിയെങ്കിലും ഒരു സൂചനയും ലഭിച്ചില്ല. പ്രദീപ് പോകാൻ ഇടയുള്ള കർണാടക മടിക്കേരിയിലെ ബന്ധുവീടുകളിൽ പൊലീസ് നേരത്തെ പരിശോധന നടത്തിയിരുന്നു. ഈ വര്‍ഷം എസ്എസ്എല്‍സി പരീക്ഷ എഴുതേണ്ടിയിരുന്ന മകള്‍ എവിടെയെന്നറിയാതെ വേദന തിന്നുകഴിയുകയാണ് മാതാപിതാക്കള്‍.