തിരിച്ചുവരവ് ഏറെക്കൊതിച്ചിരുന്നു, പക്ഷേ ദുസ്വപ്നത്തില്‍ പോലും ഇങ്ങനൊരു തിരിച്ചുവരവ് ആ പിതാവ് പ്രതീക്ഷിച്ചിട്ടുണ്ടാവില്ല, അത്രയേറെ ദുഖഭരിതമായ സാഹചര്യത്തിലാണ് അബ്ദുള്‍ റഹീം എന്ന പ്രവാസി നാട്ടിലെത്തിയത്. വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്‍റെ പിതാവ് ആദ്യം ഗോകുലം മെഡി.കോളജിലെത്തി ഭാര്യ ഷെമീനയെ കണ്ടു, കൈപിടിച്ചു, കുഞ്ഞുമോനെവിടെയെന്ന ചോദ്യത്തിന് അളിയന്‍റെ വീട്ടിലെന്ന് കള്ളം പറഞ്ഞു, അപ്പോഴും ആ ഉപ്പയുടെ മനസ് ഉരുകുകയായിരുന്നു, ഇവിടെ നിന്ന് പോകേണ്ടത് ഷെമി ചോദിക്കുന്ന കുഞ്ഞുമോന്‍റെ കബറിടത്തിലേക്കാണല്ലോ എന്നോര്‍ത്ത്.
നിസഹായനായി, നിര്‍ഭാഗ്യവാനായി, കുഞ്ഞ് അഫ്സാന്‍റെ കബറിടത്തില്‍ മുട്ടുകുത്തിക്കരഞ്ഞു ആ പിതാവ്, പ്രാര്‍ഥിച്ചു, ഏഴുവര്‍ഷം കണ്ണുനിറച്ച് കാത്തിരുന്നത്, കൈ വളര്‍ന്നോ കാലുവളര്‍ന്നോ എന്നോര്‍ത്തുനിന്നത് ഈ കബറിടം കാണാനല്ലല്ലോയെന്നോര്‍ത്തപ്പോള്‍ വാവിട്ടുകരഞ്ഞു, കണ്ടുനിന്നവര്‍ക്കൊന്നും ആ പിതാവിനെ ആശ്വസിപ്പിക്കാനായില്ല, മോന്‍റെ കബറിടത്തില്‍ തളര്‍ന്നുവീഴാന്‍ പോയപ്പോള്‍ ബന്ധുക്കളിലൊരാള്‍ ചേര്‍ത്തുപിടിച്ചു, അത്രകണ്ട് വൈകാരികമായിരുന്നു ആ കാഴ്ച.
പിന്നീട് റഹീം തന്‍റെ പൊന്നുമോനായി പ്രാര്‍ത്ഥന നടത്തി, ഇതിനപ്പുറം ഇനിയൊന്നും ആ പിതാവിന് ചെയ്യാനുണ്ടായിരുന്നില്ല. ഉപ്പ തിരിച്ചുവരുമ്പോള്‍ കൊണ്ടുവരാനേല്‍പ്പിച്ച സാധനങ്ങളൊന്നും അഫ്സാനുവേണ്ടി വാങ്ങേണ്ടിവന്നില്ല, ഏഴുവര്‍ഷത്തെ പ്രവാസജീവിതത്തില്‍ ആ പിതാവിന് ബാക്കിയാകുന്നത് നഷ്ടങ്ങള്‍ മാത്രം. തിരിച്ചെത്തിയത് സങ്കടങ്ങളുടെ ആഴക്കടലിലേക്കും.സ്വസ്ഥമായൊരു കുടുംബജീവിതം പ്രതീക്ഷിച്ചാണ് പ്രതിസന്ധികള്‍ക്കിടയിലും റഹീം അന്യനാട്ടില്‍ വര്‍ഷങ്ങളോളം പിടിച്ചു നിന്നത്. എന്നാല്‍ മൂത്തമകന്‍ അഫാന്‍റെ കൃത്യങ്ങള്‍ ഇപ്പോള്‍ ആ കുടുംബത്തെ തന്നെ ഇല്ലാതാക്കിയിരിക്കുകയാണ്.