തിരുവനന്തപുരം കഴക്കൂട്ടത്തുനിന്ന് കാണാതായ പതിമൂന്നുകാരി പെണ്‍കുട്ടിയെ വിശാഖപ്പട്ടണത്ത് കണ്ടെത്തി. കാണാതായി 37 മണിക്കൂറിന് ശേഷമാണ് കുട്ടിയെ കണ്ടെത്തിയത്. വിശാഖപ്പട്ടണത്ത് താംബരം എക്സ്പ്രസില്‍ നിന്നുമാണ് കുട്ടിയെ കണ്ടെത്തിയത്. ട്രെയിനിനുള്ളിലെ ബെര്‍ത്തില്‍ ഉറങ്ങുന്ന നിലയിലായിരുന്നു പെണ്‍കുട്ടി. ട്രെയിനിലുണ്ടായിരുന്ന മലയാളി അസോസിയേഷന്‍ പ്രതിനിധികളാണ് കുട്ടിയെ തിരിച്ചറിഞ്ഞത്.
കുട്ടിക്ക് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്ന് അസോസിയേഷന്‍ പ്രതിനിധികള്‍ വ്യക്തമാക്കി. കുട്ടിയെ ഇപ്പോള്‍ റെയില്‍വേ പൊലീസിന് കൈമാറിയിരിക്കുകയാണ്. ആഹാരം കഴിക്കാത്തതിനെ തുടര്‍ന്നുള്ള ക്ഷീണം മാത്രമാണ് കുട്ടിക്കുള്ളത്.
കേസില്‍ നിര്‍ണായകമായത് സിസിടിവി ദൃശ്യങ്ങളാണ്. തിരുവന്തപുരത്തുനിന്നു കന്യാകുമാരിയിലും തുടർന്നു ചെന്നൈയിലും എത്തിയ പെൺകുട്ടി ഗുവാഹത്തിയിലേക്കുള്ള ട്രെയിനിൽ കയറുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം കുട്ടിയെ റെയിൽവേ പൊലീസ് കേരള പൊലീസിനു കൈമാറും.