കാര്‍ഷിക പാരമ്പര്യത്തിന്‍റെ ഓര്‍മപുതുക്കലുമായി ഒരു വിഷുക്കാലം കൂടി. നിറസമൃദ്ധിയുടെ മേടപ്പുലരിയില്‍ മലയാളനാടിന്ന് കണ്ണും മനസും നിറഞ്ഞ് കണി കണികണ്ടുണര്‍ന്നു.
തൊടിയിലാകെ സ്വര്‍ണവര്‍ണമാണ്. നിറഞ്ഞ് പൂത്ത് കണിക്കൊന്ന. വിഷു പുലരിക്കായുള്ള പരക്കം പാച്ചിലില്‍ ആദ്യം ഓടിയെത്തുന്നത് കൊന്നമരത്തിന് ചുറ്റും. കണിക്കൊന്ന കിട്ടിക്കഴിഞ്ഞാല്‍ പിന്നെയോട്ടം തൊടിയിലേക്ക്. വരാനിരിക്കുന്ന ഒരുകൊല്ലത്തിന്‍റെ മുഴുവന്‍ പ്രതീക്ഷയും കണ്ണിനു പൊന്‍കണിയായ് ഓട്ടുരുളിയിലാക്കും.
മേട സംക്രമത്തിന് ശേഷമുള്ള ആദ്യ പ്രഭാതം. പുതുവര്‍ഷ പ്രതീക്ഷകളുമായി മലയാളി കണികണ്ടുണരുന്നനാള്‍. വാല്‍ക്കണ്ണാടിയും കസവുപുടവയും പൊന്നും പണവും, അങ്ങനെ നല്ല നാളേക്കായ് ചേര്‍ത്ത് വയ്ക്കുന്ന സമൃദ്ധിയുടെ കാഴ്ച്ച. കണിവെള്ളരി മഹാവിഷ്ണുവിന്‍റെ മുഖവും കൊന്നപ്പൂവ് കിരീടവും വാല്‍ക്കണ്ണാടി മനസുമാണെന്നാണ് സങ്കല്‍പം. ഓട്ടുരുളിയിലെ വാല്‍ക്കണ്ണാടിയില്‍ പ്രതിഫലിക്കുന്ന ജീവാത്മാവ് തന്നെയാണ് യാഥാര്‍ഥ സമ്പാദ്യമെന്ന് മനസിലാകുന്ന നിമിഷം.