bharatbrand

ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് നാടെങ്ങും ഭാരത് അരിയും ആട്ടയും എത്തും. എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ഭാരത് ബ്രാന്‍ഡ് ഉല്‍പ്പന്നയ്ക്ക് എത്തിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം. ഒാണ്‍ലൈന്‍ വ്യാപാര പ്ലാറ്റ്ഫോമുകള്‍ വഴിയും വന്‍കിട വ്യാപാര ശൃംലകള്‍ വഴിയും വിലുപമായ വില്‍പ്പന നടത്തും. കേരളത്തിലെ ഭാരത് അരി വിതരണത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ രംഗത്തു വന്നിരുന്നു.

ഭാരത് അരിയുടെ രാഷ്ട്രീയം വരും ദിവസങ്ങളില്‍ തിളച്ചുമറിയും. വിലക്കയറ്റത്തില്‍ സാധാരണക്കാര്‍ക്ക് ആശ്വാസമാകാന്‍ ലക്ഷ്യമിട്ട് പുറത്തിറക്കിയ ഭാരത് ബ്രാന്‍ഡ് ഉല്‍പ്പന്നങ്ങള്‍ വോട്ടു രാഷ്ട്രീയത്തില്‍ നിര്‍ണായകമാകും. കോവിഡ് കാലത്ത് ആരംഭിച്ച സൗജന്യ ഭക്ഷധാന്യ വിതരണം തുടരുന്നതോടൊപ്പം മിതമായ നിരക്കില്‍ ഭാരത് ബ്രാന്‍ഡ് വഴി ഭക്ഷ്യധാന്യം ലഭ്യമാക്കുന്നതും കേന്ദ്രസര്‍ക്കാരിന്‍റെ ഭരണനേട്ടങ്ങളുടെ ഭാഗമായി വിപുലമായി പ്രചാരണം നടത്തും. കിലോയ്ക്ക് 29 രൂപ നിരക്കില്‍ അഞ്ച്, 10 കിലോ പാക്കറ്റുകളിലായാണ് ഭാരത് അരി വില്‍ക്കുന്നത്. ആട്ട, പരിപ്പ്, സവാള എന്നിവയും ഭാരത് ബ്രാന്‍ഡ് വഴി വില്‍ക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ധാന്യങ്ങളുടെ ചില്ലറ വില്‍പന വിലയില്‍ 15 ശതമാനംവരെ വര്‍ധനയുണ്ടായ സാഹചര്യത്തിലാണ് നടപടി. എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ഭാരത് ഉല്‍പന്നങ്ങളുടെ വില്‍പ്പന നടത്തും. കേന്ദ്രീയ ഭണ്ഡാര്‍, നാഫെഡ്, എന്‍സിസിഎഫ് എന്നിവ വഴിയാണ് പൊതുവിപണയില്‍ എത്തിക്കുന്നത്. ആമസോണ്‍, ബിഗ്ബാസ്ക്കറ്റ്, ഫ്ലിപ്കാര്‍ട്ട് തുടങ്ങിയ ഇ കൊമേഴ്സ് പ്ലാറ്റ്ഫോമുകള്‍ വഴിയും റിലയന്‍സ് ഫ്രെഷ്, മോര്‍ തുടങ്ങി വന്‍കിട വ്യാപാര ശൃംഖലകള്‍ വഴിയും വിലുപമായി വില്‍പ്പന നടത്തും. മിതമായ വില മാത്രമേ ഈടാക്കുന്നുള്ളൂ എന്നതിനാല്‍ ഉപഭോക്താക്കളും മിനിമം താങ്ങുവിലയ്ക്ക് സംഭരിക്കുന്നതിനാല്‍ കര്‍ഷകരും ഒരുപോലെ സന്തുഷ്ടരാണെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നു. എഫ്സിെഎ ഗോഡൗണുകളില്‍ സംഭരിച്ച് സപ്ലൈകോ വഴി നടത്തുന്ന അരി വിതരണത്തെ ബാധിക്കുന്നുവെന്നാണ് കേരളം ഉന്നയിക്കുന്ന വിമര്‍ശനം.