അതുല്‍ എല്ലാ ദിവസവും അമ്മയെ വിളിച്ചു സംസാരിക്കും. എല്ലാ ആഴ്ചയും അവധി ദിനങ്ങളില്‍ അതുല്‍ അമ്മയെ കാണാനെത്തും. ഇന്നലെയും അവന്‍ വിളിച്ചു, കുസാറ്റിലെ ഗാനസന്ധ്യ തുടങ്ങുന്നതിനു തൊട്ടുമുന്‍പ്. ഈ ആഴ്ച വീട്ടില്‍ വരില്ലെന്നും, കലോത്സവമാണെന്നുമാണ് അതുല്‍ അമ്മയോട് പറഞ്ഞത്. 

അപ്പോഴും അമ്മ ചിന്തിച്ചില്ല, ഈ ആഴ്ചയെന്നല്ല ഇനിയൊരിക്കലും മോനെന്നെ കാണാനെത്തില്ലെന്ന്. കുസാറ്റ് ദുരന്തത്തില്‍ മരിച്ച കൂത്താട്ടുകുളം സ്വദേശി അതുല്‍തമ്പിയുടെ നാടാകെ ദുരന്തവാര്‍ത്ത കേട്ട് വിറങ്ങലിച്ചു നില്‍ക്കുകയാണ്.  കര്‍ഷക കുടുംബമാണ് അതുലിന്റേത്. അച്ഛന്‍ ഹൃദയസംബന്ധമായ രോഗങ്ങള്‍ കാരണം അവശനാണ്. ഇടത്തരം കുടംബത്തിന്റെ സ്വപ്നവും പ്രതീക്ഷയുമായിരുന്നു അതുല്‍.  

കുസാറ്റിലെ പൊതുദര്‍ശനത്തിനു ശേഷം രണ്ട് മണിയോടെ അതുല്‍തമ്പിയുടെ മൃതദേഹം വീട്ടിലെത്തിക്കും. വടകര സെന്റ് ജോണ്‍ ഓര്‍ത്ത്ഡോക്സ് പള്ളിയിലാണ് സംസ്കാരം. സംസ്കാരച്ചടങ്ങുകള്‍ക്കായുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാവുകയാണ്. 

മരിച്ച വിദ്യാര്‍ഥികളില്‍ സാറാ തോമസിന്‍റെയും , ആൻ റിഫ്റ്റ, അതുൽ തമ്പി എന്നിവരുടെ മൃതദേഹം പൊതുദര്‍ശനത്തിനു വച്ചിരിക്കുകയാണ്. സഹപാഠികളും അധ്യാപകരും നാട്ടുകാരുമടക്കം വലിയ ജനാവലിയാണ് അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയിരിക്കുന്നത്. ആല്‍വിന്‍ ജോസഫിന്‍റെ മൃതദേഹം പാലക്കാടേക്ക് കൊണ്ടുപോയി. പറവൂര്‍ സ്വദേശി ആന്‍ റിഫ്റ്റയുടെ സംസ്കാരം ഇറ്റലിയില്‍ നിന്ന് അമ്മ എത്തിയശേഷമായിരിക്കും. അതുവരെ പറവൂര്‍ താലൂക്ക് ആശുപത്രിയില്‍ മൃതദേഹം സൂക്ഷിക്കും. 

 

Cusat Stampede; Last tribute to the students , Family of Athul Thambi is deeply saddened