vs

കേരളത്തിന്റെ സാമൂഹ്യ ജീവിതത്തിൽ കാതലായ ഇടപെടലുകൾ നടത്തിയ സമാനതകളില്ലാത്ത പോരാളി വി.എസ്. അച്യുതാനന്ദന് ഇന്ന്  നൂറാം പിറന്നാൾ .   ഇതുപോലെ സമരങ്ങൾ നയിച്ച വേറൊരാളില്ല. രാഷ്ട്രീയപ്രവര്‍ത്തനം ശരികള്‍ക്കുവേണ്ടിയുള്ള പോരാട്ടമാക്കി  വി.എസ് നമ്മളെ പ്രചോദിപ്പിച്ചു കൊണ്ടിരിക്കുന്നു. രക്ഷകന് വേണ്ടിയുള്ള മുറവിളിയായിരുന്നു അത്.  കമ്മ്യൂണിസ്റ്റ് നേതാക്കള്‍ നിരന്നിരിക്കുന്ന വേദിയില്‍ ജനങ്ങളെ ത്രസിപ്പിച്ചത് ആ സാന്നിധ്യം. അതേ എന്നും ജനകീയകമ്മ്യൂണിസ്റ്റാണ് വി.എസ്. അച്യുതനാന്ദന്‍. പുസ്തകത്താളുകളിലെ പ്രത്യയശാസ്ത്രത്തെക്കാള്‍ തീഷ്ണജീവിതനുഭവങ്ങളായിരുന്നു വി.എസ്സിന്റെ മൂലധനം. അതുകൊണ്ടാണ് ഇത്രയും നാള്‍ മനുഷ്യാവകാശം, പ്രകൃതിസംരക്ഷണം തുടങ്ങി ജീവിതത്തെ ബാധിക്കുന്ന മേഖലകളില്‍ അദ്ദേഹം ഇറങ്ങിച്ചെന്നത്. അഴിമതി, നീതിനിഷേധം, കുത്തകവല്‍ക്കരണം, വര്‍ഗീയത ,സത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഇവയൊക്കെ ചെറുക്കാനും ആലംബമില്ലാത്തവരെ ചേര്‍ത്തുപിടിക്കാനും അദ്ദേഹത്തിന് കഴിഞ്ഞത്.

മുള്ളുകളിലൂടെ നടന്ന് പ്രസ്ഥാനത്തെ മാത്രമല്ല നാടിനെയും നയിച്ച ഇതുപോലൊരു പോരാളി അടുത്തകാലത്തൊന്നുമുണ്ടായിട്ടില്ല. അതുകൊണ്ടാണ് പി.കൃഷ്ണപ്പിള്ള, എ.കെ.ജി, ഇ.എം.എസ് എന്നിവരെപ്പോലെ തലമുറകള്‍ക്ക് വി.എസ് അഭയനായകനായത്. സ്വജീവിതമാണ് വി.എസ്. എന്ന വ്യക്തിയെ ആദ്യം പരുക്കനും കണിശക്കാരനും പിന്നെ ആയിരങ്ങള്‍ക്ക് തണലായ ആല്‍മരവുമാക്കിയത്. 1923 ഒക്ടോബര്‍ 23 ന് ആലപ്പുഴയിലെ പുന്നപ്രയില്‍ ജനനം. നാലാം വയസ്സുമുതല്‍ അമ്മയിലാത്ത ബാലന്‍. അവഗണനയും കഷ്ടപ്പാടും നേരിട്ട വിദ്യാലയ ജീവിതം. അന്നേ തുടങ്ങിയതാണ് പോരാട്ടം എങ്കിലും ഏഴാംക്ലാസില്‍ പഠിപ്പുനിന്നു. അച്ഛന്‍ ശങ്കരന്‍ മരിക്കുമ്പോള്‍ വി.എസിന് പതിനൊന്ന് വയസ്സ്.പിന്നെ  അച്ഛന്റെ സഹോദരിയുടെ സംരക്ഷണയിലായി. പിന്നെ ചേട്ടനൊപ്പം തുന്നല്‍ ജോലിക്കിറങ്ങി. വൈകാതെ കയര്‍ ഫാക്ടറിയില്‍ തൊളിലാളിയായി. കുട്ടനാട്ടിലെയും അമ്പലപ്പുഴയിലെയും കര്‍ഷകത്തൊഴിലാളികളെ സംഘടിപ്പിക്കാനെത്തിയ എ.കെ.ജിയെയും എ.വി. കുഞ്ഞമ്പുവിനെയും അക്കാലത്താണ് അടുത്തറിഞ്ഞത്. പി. കൃഷ്ണപ്പിളള കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിലേക്ക് കൈപിടിച്ചുനയിച്ചു. വൈകാതെ  സര്‍ സി.പി. രാമസ്വാമി അയ്യര്‍ക്കെതിരായ പുന്നപ്ര വയലാര്‍ സമരം. പാര്‍ട്ടി നിര്‍ദ്ദേശപ്രകാരം പൂഞ്ഞാറിലേക്ക് പോയ വി.എസ്. പൊലീസ് പിടിയിലായി. കൊടിയമര്‍ദ്ദനമേറ്റു. കാല്‍വെളളയില്‍ ബയണറ്റ് തുളഞ്ഞുകയറി

സ്വാതന്ത്യാനന്തരം  ഭൂമിക്കുവേണ്ടിയുള്ള സമരങ്ങളുടെ മുന്നണിപ്പോരാളിയായി മാറി വി.എസ് .  വൈകാതെ പാര്‍ട്ടിയുടെ  നേതൃസ്ഥാനത്തേക്ക്. എസ്.എ ഡാങ്കെയുടെ ഏകാധ്യപത്യ ശൈലിയില്‍ പ്രതിഷേധിച്ച് 1964 ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഒാഫ് ഇന്ത്യയുടെ ദേശീയ കൗണ്‍സിലില്‍ നിന്ന് ഇറങ്ങിപ്പോയ 32 പേരിലൊരാള്‍ വി.എസ്.ആയിരുന്നു. അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഒാഫ് ഇന്ത്യ മാര്‍ക്സിസ്റ്റിനെയും  ബന്ധിപ്പിച്ച അവസാനകണ്ണിയാണ് വി.എസ്. സി.പി.എം തിരഞ്ഞെടുപ്പുകളില്‍ മല്‍സരിച്ചപ്പോഴക്കെ ഒന്നുകില്‍ സ്ഥാനാര്‍ഥിയായി അല്ലെങ്കില്‍ പ്രധാനചുമതലക്കാരനായി അദ്ദേഹം.1985 മുതല്‍ 2009 വരെ പൊളിറ്റ് ബ്യൂറോ അംഗം,1980 മുതല്‍ 92 വരെ പന്ത്രണ്ട് വര്‍ഷം പാര്‍ട്ടി സംസ്ഥാന സെക്രട്ടറി. പാര്‍ട്ടിക്കുള്ളിലും പുറത്തു സംഭവബഹുലമായ അക്കാലം കേരള രാഷ്ട്രീയ ചരിത്രത്തിന്റെ തന്നെ ഭാഗമാണ്. 1967, 70, 91, 2001,2006 2011, ,2016 എന്നിങ്ങനെ ഏഴുതവണ നിയമസഭാംഗമായി. 92 മുതല്‍ 96 വരെയും  2001 മുതല്‍ 2006 വരെയും 2011 മുതല്‍ 2016 വരെയും മൂന്നുവട്ടം പ്രതിപക്ഷനേതാവ്. ഇക്കാലയളവിലായിരുന്നു പരിസ്ഥിക്കുവേണ്ടിയുള്ള രാഷ്ട്രീയപ്പോരാട്ടങ്ങള്‍

ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന് വര്‍ഷങ്ങള്‍ക്കുമുമ്പാണ് പശ്ചിമഘട്ടത്തിനും തണ്ണീര്‍ത്തടങ്ങള്‍ക്കും വേണ്ടി വി.എസ്സ് ഇടപെട്ടത് എന്നുകൂടി ഓര്‍ക്കണം. മുല്ലപ്പെരിയാറില്‍ നിന്ന് മേക്കരയിലേക്കും മതികെട്ടാനില്‍ നിന്ന് മൂന്നാറിലേക്കും മടവൂര്‍പ്പാറയില്‍ നിന്ന് പൂയംകുട്ടിയിലേക്കുമുള്ള വി.എസിന്റെ യാത്രകള്‍ പരിസ്ഥി രാഷ്ട്രീയത്തിന് എന്നും പ്രസക്തമായ മാനം നല്‍കി. ഇതിനിടെയാണ് അഴിമതിക്കെതിരായ നിയമപ്പോരാട്ടങ്ങള്‍. ശരിപക്ഷം പിടിച്ചും കക്ഷിചേര്‍ന്നും പതിറ്റാണ്ടുകള്‍ നീണ്ടു അവ. മിക്കവയിലും നിയമജയം വാശിയോടെ നേടി. ഇത് പാര്‍ട്ടിക്കുവെളിയിലെ പോരാട്ടങ്ങള്‍. പാര്‍ട്ടിക്കത്തെ പോരാട്ടം അത്രതന്നെ കഠിനമെന്ന് കാണാം. കമ്മ്യൂണിസ്റ്റ് വിദ്യാര്‍ഥികള്‍ അത് പഠിക്കട്ടെ.  ഒരുഘട്ടത്തില്‍ എന്ത് പ്രശ്നങ്ങള്‍ പരിഹരിക്കണമെങ്കിലും വി.എസ്. തന്നെ വേണമെന്നായി. പാര്‍ട്ടിയുടെ വേലിക്കുപുറത്തേക്കും വളര്‍ന്നു ആ പ്രതിച്ഛായ. അതൊരുപ്രതീക്ഷയുടെ വന്‍മരമായിമാറി ഒടുവില്‍  2006 മേയ് 16 ന് എണ്‍പത്തിരണ്ടാം വയസ്സില്‍ വി.എസ്. കേരളത്തിന്റെ  പതിനൊന്നാമത് മുഖ്യമന്ത്രിയായി ഭരണത്തുടര്‍ച്ച അന്നേ ഉണ്ടാകേണ്ടതായിരുന്നു. വി.എസ്. എന്ന ഭരണാധികാരിയെ ജനം അത്രമേല്‍ ഇഷ്ടപ്പെട്ടിരുന്നു.തലനാരിഴയ്ക്കാണ് ഭരണം പോയത്..  പ്രതിപക്ഷനേതാവായി വീണ്ടും വന്ന അദ്ദേഹം വീറോടെ  സഭാതലത്തിലും പുറത്തും പോരാടുകതന്നെ ചെയ്തു. മലമ്പുഴയില്‍ നിന്ന് ഒരിക്കല്‍ക്കൂടി ജയിച്ചുവന്ന വി.എസ്. നിയസഭയുടെ കാരണവരായിരുന്നു. ക്യാബിനറ്റ് പദവിയോടെ ഭരണ പരിഷ്കാര കമ്മിഷന്‍ അധ്യക്ഷനായി. ആ നിലയിലും ഫലപ്രദമായ ഇടപെടലുകള്‍ . ഡസനിലേറെ റിപ്പോര്‍ട്ടുകള്‍ ഇക്കാലയളവില്‍ സമര്‍പ്പിച്ചു. ക്രമേണ ആരോഗ്യപ്രശ്നങ്ങള്‍ അദ്ദേഹത്തെ അലട്ടിത്തുടങ്ങി.പതിയെ അദ്ദേഹം പൊതുരംഗത്ത് നിന്ന് പിന്‍വാങ്ങി.

vs achuthanandan at 100

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.