പുറത്തൂർ : ഓരോ തിരയിലും വെള്ളത്തെക്കാൾ പിടഞ്ഞെത്തിയത് മത്തിക്കൂട്ടം. പടിഞ്ഞാറേക്കരയിലെയും താനൂരിലെയും തീരത്താണ് മത്തിച്ചാകര കരയേറിയത്. ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് പടിഞ്ഞാറേക്കര ടൂറിസം ബീച്ചിൽ മീനെത്തിയത്. തിരയ്ക്കൊപ്പം മീൻ കരയിലേക്ക് കയറുകയായിരുന്നു. സംഭവം അറിഞ്ഞതോടെ നാട്ടുകാർ പാഞ്ഞെത്തി.
വലയുമായി എത്തിയവരും ഉണ്ടായിരുന്നു. വീശിയ വലകളിൽ നിറയെ മത്തി. കുട്ടികളും മുതിർന്നവരും കുട്ടകളിൽ മത്തി കോരി കരയിൽ കൂട്ടിയിട്ടു. നാട്ടുകാരിൽ പലരും സഞ്ചിയിലും പാത്രങ്ങളിലും കൊണ്ടുപോയി. വിവരമറിഞ്ഞ് ദൂരെ നിന്നെത്തിയവരും നല്ല ഫ്രഷ് മത്തിയുമായാണ് കടപ്പുറം വിട്ടത്. വൈകിട്ടോടെയാണ് താനൂരിൽ ഈ പ്രതിഭാസം ഉണ്ടായത്. ഇവിടെയും നൂറു കണക്കിനു പേരെത്തി മത്തിയുമായി മടങ്ങി. മാസങ്ങൾക്കു മുൻപും പടിഞ്ഞാറേക്കരയിൽ മീൻ കരയിലെത്തിയ സംഭവമുണ്ടായിരുന്നു.