തൃശൂർ മുണ്ടത്തിക്കോട് ഒരു കുടുംബമുണ്ട്. അച്ഛൻ വൃക്ക രോഗബാധിതനും, അമ്മ അർബുദരോഗിയുമാണ്. ഇരുവർക്കും താങ്ങും തണലുമായി രണ്ടു മക്കൾ. ഈ കുടുംബം സന്മനസ്സുള്ളവരുടെ സഹായം തേടുന്നു.
കാലം മായ്ക്കാത്ത മുറിവുകൾ ഇല്ല എന്നാണല്ലോ. എന്നാൽ ഈ കുടുംബത്തിൻറെ മുറിവുകൾ, മായിക്കാൻ പറ്റുന്നതിനുമപ്പുറം ആണ്. 2019 ൽ അച്ഛൻ പി ആർ രംഗന് അസുഖം തുടങ്ങുന്നു. ഒരു ഭാഗം തളർന്ന് വൃക്കരോഗ ബാധിതനായ രംഗന് ഒരാഴ്ചയിൽ മൂന്നു പ്രാവശ്യം ഡയാലിസിസ് ചെയ്യണം. ഇതിനായി മാസം ചെലവാകുന്നത് ഈ കുടുംബത്തിന് താങ്ങാവുന്നതിനുമപ്പുറമുള്ള തുകയാണ്. കടം വാങ്ങിച്ചും വീട്ടു ജോലി ചെയ്തും ആയിരുന്നു രണ്ടുമാസം മുമ്പ് വരെ അമ്മ സന്ധ്യ കുടുംബം മുന്നോട്ടു കൊണ്ടുപോയത്. എന്നാൽ അമ്മയ്ക്ക് അർബുദം പിടിപെട്ടതോടെ ആ കുടുംബം ഒറ്റയ്ക്കായി. മക്കളുടെ പഠനവും പാതിവഴിയിൽ മുടങ്ങി. മകൾ അനാമിക പ്ലസ് ടു പാസ്സായെങ്കിലും പഠനം അവസാനിപ്പിച്ചു. മകൻ മാധവ് പ്ലസ് വണ്ണിൽ പഠിക്കുന്നു. ക്ലാസ് കഴിഞ്ഞ് വൈകുന്നേരം 5 മുതൽ 8 വരെ അടുത്തുള്ള കടയിൽ ജോലിക്ക് പോകും. സന്ധ്യയുടെ അമ്മയാണ് ഇവർക്ക് കൂട്ട്.
നാട്ടുകാരുടെയും ബന്ധുക്കളുടെയും സഹായം കൊണ്ടാണ് ഈ കുടുംബം ഇപ്പോൾ മുന്നോട്ടുപോകുന്നത്.
സ്വന്തമായി ഒരു വീടില്ല വാടകയ്ക്കാണ് താമസം. ചികിത്സാ ചെലവും കുട്ടികളുടെ പഠനവും മുന്നോട്ടു കൊണ്ടുപോകണമെങ്കിൽ ആരുടെയെങ്കിലും സഹായം വേണം.