മഹാരാഷ്ട്രയില്‍ ഭിക്ഷാടകനായി ബിജെപി എംഎല്‍എ. സംസ്ഥാനത്തെ സമ്പന്നനായ ബിജെപി എംഎല്‍എ പരാഗ് ഷായാണ് ഒരു ദിവസം മുംബൈയിലെ തെരുവില്‍ ഭിക്ഷാടകനായി ജീവിച്ചത്. ഘാട്‌കോപര്‍ ഈസ്റ്റില്‍ നിന്നുള്ള എംഎല്‍എയാണ് ഇയാള്‍.
Also Read: 'താലിബാന്‍ വിട്ടയച്ചു; വിറയല്‍ ഇപ്പോഴും മാറിയിട്ടില്ല'; ഇനി 500 കിലോ മീറ്റര്‍ കൂടിയെന്ന് അരുണിമ
വേഷംമാറി റോഡരികിൽ ഇരുന്ന എംഎല്‍എ ഭിക്ഷ യാചിക്കുകയും ആളുകൾ നൽകിയ ഭക്ഷണം കഴിക്കുകയും ചെയ്തു. വേഷംമാറിയ എംഎൽഎയുടെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ സംഭവം കണ്ടവരൊക്കെ അമ്പരന്നു. ജൈന ആത്മീയ ഗുരുവായ നമ്രമുനിയുടെ ഉപദേശപ്രകാരമാണ് ഭിക്ഷാടകനായി ജീവിച്ചതെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു.
ജൈന മതത്തിലെ ചാതുർമാസ കാലയളവിൽ ഒരു ദിവസം ഭിക്ഷക്കാരന്റെ ജീവിതം നയിച്ച് അനുഭവം മനസിലാക്കണമെന്നാണ് അദ്ദേഹത്തിന് ആത്മീയ ഗുരു നല്‍കിയ ഉപദേശം. ഗുരുവിന്റെ ഉപദേശപ്രകാരം സുരക്ഷാ സംവിധാനങ്ങളും ആഡംബരങ്ങളും ഉപേക്ഷിച്ച് മണിക്കൂറുകളോളമാണ് എംഎല്‍എ ഭിക്ഷാടകനായത്. ആളുകൾ തിരിച്ചറിയാതിരിക്കാന്‍ മേക്കപ്പും ഉപയോഗിച്ചു.
Also Read: ‘എന്നെ സഹായിക്കൂ; ഞാന്‍ പെട്ടിരിക്കയാണ്’; താലിബാന്‍ പിടിയില്‍ ബാക്ക്പാക്കർ അരുണിമ
ഒരാളുടെ സാമൂഹിക പദവി അറിയാത്തപ്പോൾ ആളുകൾ എങ്ങനെയാണ് പെരുമാറുന്നതെന്ന് മനസിലാക്കാൻ കഴിഞ്ഞതായി പരാഗ് ഷാ പറഞ്ഞു. മുംബൈ എന്നും സഹായിക്കാന്‍ മനസുള്ളവരാണെന്നണ് അദ്ദേഹത്തിന്‍റെ അഭിപ്രായം. ഒരാള്‍ 20 രൂപ തന്ന് ഭക്ഷണം കഴിക്കാന്‍ ആവശ്യപ്പെട്ടു. ഒരു സമൂസകടക്കാരന്‍റെ അടുത്തുപോയി സമൂഹ വാങ്ങി, പക്ഷേ അയാള്‍ പണം വാങ്ങിയില്ല, എന്നിങ്ങനെയായിരുന്നു എംഎല്‍എയുടെ അനുഭവം.
റിയല്‍ എസ്റ്റേറ്റ് രംഗത്തു നിന്നാണ് പരാഗ് ഷ രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. 2024 ലെ തിരഞ്ഞെടുപ്പ് സമയത്ത് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ 3383 കോടി രൂപയാണ് അദ്ദേഹത്തിന്‍റെ ആസ്തിയായി കാണിച്ചിട്ടുള്ളത്. നേരത്തെ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ കൗണ്‍സിലറായിരുന്നു പരാഗ് ഷാ.