രണ്ട് മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ അധികാരമേറ്റ ശേഷമുള്ള ആദ്യ അഗ്നിപരീക്ഷക്കൊരുങ്ങുകയാണ് തമിഴ്‌നാട്ടില്‍ വിജയ്‌യുടെ ടിവികെ. ഉപതിരഞ്ഞെടുപ്പില്‍ വിജയത്തില്‍ കുറ‍ഞ്ഞൊരു പ്രതീക്ഷയും ടിവികെയ്ക്കില്ല. മണ്ഡലങ്ങളില്‍നിന്ന് രാജിവച്ച് പാര്‍ട്ടിയിലെത്തിയ മുന്‍ അണ്ണാഡിഎംകെ എംഎല്‍എമാരെ തന്നെ ടിവികെ സ്ഥാനാര്‍ഥികളാക്കിയേക്കും.

തമിഴ്‌നാട്ടില്‍ നല്ല മൈലേജില്‍ മുന്നേറുന്ന ടിവികെ സര്‍ക്കാരിന് മുന്നിലേക്കാണ് ഉപതിരഞ്ഞെടുപ്പ് എത്തുന്നത്. സഖ്യകക്ഷികളുമായി ഭരണം പിടിച്ച ടിവികെയക്ക് കരുത്ത് വീണ്ടും തെളിയിക്കാനുള്ള അവസരം കൂടിയാണിത്. ദ്രാവിഡ പാര്‍ട്ടികളെ നിലംപരിശാക്കി ഭരണത്തിലേറിയ വിജയ് സര്‍ക്കാരിന് ഉപതിരഞ്ഞെടുപ്പ് ഒരു ബല പരീക്ഷണം കൂടിയാകും. ഉപതിരഞ്ഞെടുപ്പുകളില്‍ ഭരണകക്ഷിയെ തുണയ്ക്കുന്നതാണ് തമിഴ്‌നാടിന്റെ രീതി. 

നിലവിലെ സാഹചര്യത്തില്‍ ടിവികെയ്ക്ക് അനുകൂലമായ കാറ്റാണ് തമിഴകത്ത്. എങ്കിലും തിരിച്ചടി പഠിച്ച് അടിത്തട്ട് മുതല്‍ പ്രവര്‍ത്തനം ഊര്‍ജിതമാക്കിയ ഡിഎംകെ രണ്ടും കല്‍പ്പിച്ചാണ് ഉപതിരഞ്ഞെടുപ്പിനെ നേരിടുന്നത്. മധുരാന്തകവും ധാരാപുരവും അണ്ണാ ഡിഎംകെയ്ക്ക് മേല്‍ക്കൈയുള്ള മണ്ഡലങ്ങളാണ്.

നിയമസഭ തിരഞ്ഞെടുപ്പില്‍ മധുരാന്തകത്ത് ടിവികെ രണ്ടാമതെത്തിയപ്പോള്‍ ഡിഎംകെ മുന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടിരുന്നു.  ധാരാപുരത്ത് ടിവികെ മൂന്നാമതായി. നിലവിലെ സ്ഥിതിയില്‍  രാജിവച്ച് പാര്‍ട്ടിയില്‍ ചേര്‍ന്ന മുന്‍ അണ്ണാഡിഎംകെ എംഎല്‍എമാരെ തന്നെ വീണ്ടും മല്‍സരിപ്പിക്കാനാകും ടിവികെയുടെ തീരുമാനം.  ഏതുവിധേനയും കോട്ട സംരക്ഷിക്കാനാകും അണ്ണാഡിഎംകെയുടെ ശ്രമം.  തിരഞ്ഞെടുപ്പ് കേസുകള്‍ നിലനില്‍ക്കുന്നതിനാല്‍  വിജയ് ഒഴിഞ്ഞ ട്രിച്ച് ഈസ്റ്റ് അടക്കം അഞ്ച് മണ്ഡലങ്ങളില്‍ ഉപ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാത്തതായതോടെ മധുരാന്തകം, ധാരാപുരം ഉപതിരഞ്ഞെടുപ്പുകളില്‍ തീപാറും. 

ENGLISH SUMMARY:

Tamil Nadu by-elections are set to be the first major test for Vijay's TVK after assuming power, with the party expecting nothing less than a victory. The upcoming by-elections in Madurantakam and Dharapuram, considered strongholds of the AIADMK, will be closely watched as TVK aims to consolidate its position against strong challenges from the DMK.