ചണ്ഡിഗഡിൽ ഭീകരാക്രമണ പദ്ധതി പൊളിച്ച് പൊലീസ്. ഖലിസ്ഥാന്‍ ബന്ധമുള്ള മൂന്നുപേരെ അറസ്റ്റ് ചെയ്തു. സെക്ടർ 43ലെ ഇന്റർ സ്റ്റേറ്റ് ബസ് ടെർമിനലിന് സമീപത്തുനിന്നാണ് ഇവരെ പിടികൂടിയത്. വന്‍സ്ഫോടക വസ്തുശേഖരവും പിടിച്ചെടുത്തു.
ടിഫിൻ ബോക്സില്‍ സൂക്ഷിച്ച ഐഇഡിയും ബാഗിൽ ഒളിപ്പിച്ച സ്ഫോടക വസ്തുക്കളുമായാണ് മൂന്നുപേരെ ചണ്ഡിഗഡ് പൊലീസ് അറസ്റ്റ് ചെയ്തത്. അഞ്ച് കിലോ ജെലറ്റിൻ സ്റ്റിക്, ഡിറ്റണേറ്റർ, ബാറ്ററികൾ, റിമോട്ട്, ഒരു തോക്കും അഞ്ച് വെടിയുണ്ടകളും പിടിച്ചെടുത്തു. 19കാരനായ ലവ്പ്രീത് സിങ്, ജഷൻപ്രീത് സിങ്, 21കാരന്‍ പ്രഭ്പ്രീത് സിങ് എന്നിവരാണ് പിടിയിലായത്. ഇവര്‍ക്ക്, ഖലിസ്ഥാൻ ഭീകരസംഘടനയായ ബബ്ബർ ഖൽസ ഇന്റർനാഷനലുമായി ബന്ധമുണ്ടെന്ന് പൊലീസ് അറിയിച്ചു.
വിദേശത്തുള്ള സത്നാം എന്ന സത്ത നൗഷേരയുടെ നിർദേശപ്രകാരമാണ് ഇവർ പ്രവർത്തിച്ചതെന്നാണ് വിവരം. ചണ്ഡിഗഡിൽ സ്ഫോടനം നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു ലക്ഷ്യമെന്നും പൊലീസ് പറഞ്ഞു. സ്ഫോടകവസ്തുക്കൾ എവിടെനിന്ന് ലഭിച്ചുവെന്നും കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും അന്വേഷണം തുടരുകയാണ്.