തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യുടെ ഭാര്യ സംഗീത സ്വർണലിംഗം സമർപ്പിച്ച വിവാഹമോചന കേസ് ഇന്ന് കോടതി പരിഗണിക്കും. ചെങ്കൽപ്പട്ട് കുടുംബ കോടതിയാണ് കേസ് പരിഗണിക്കുക. നേരത്തെ ജൂൺ 15 കേസ് പരിഗണിച്ചിരുന്നെങ്കിലും വിജയ്‌യും സംഗീതയും ഹാജരായിരുന്നില്ല. ഇതേ തുടർന്ന് വീണ്ടും കേസ് പരിഗണിക്കാൻ മാറ്റുകയായിരുന്നു. വിജയിക്ക് മറ്റൊരു നടിയുമായി ബന്ധമുണ്ടെന്ന് അടക്കം ആരോപിച്ച് ഫെബ്രുവരിയിലാണ് സംഗീത ഹർജി നൽകിയത്.
അതിനിടെ വിജയ്‌യുടെ കുടുംബം ഇടപെട്ട് പ്രശ്നങ്ങൾ പരിഹരിച്ചെന്ന തരത്തിൽ റിപ്പോർട്ടുകൾ വന്നിരുന്നു. ഭാര്യ സംഗീത നൽകിയ വിവാഹമോചന നോട്ടിസ് കോടതിക്കു പുറത്ത് ഒത്തുതീർപ്പാക്കാൻ ശ്രമമെന്നും സംഗീതയ്ക്കും മക്കൾക്കുമായി 240 കോടി രൂപ ജീവനാംശം നൽകാൻ വിജയ് ഒരുക്കമാണെന്നാണു റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. Also Read: 'വല്ലാണ്ട് വിരട്ടരുത്... ചെന്നിത്തലയെ പൊന്നാടയണിയിക്കും'; 'ഒളിവില്‍' വെല്ലുവിളി തുടര്‍ന്ന് അര്‍ജുന്‍.
ഇതിനിടെ, ചെന്നൈയിൽ സ്വകാര്യ ചടങ്ങിൽ വിജയ് നടി തൃഷയ്ക്കൊപ്പം പങ്കെടുത്തതു ചർച്ചയായിരുന്നു. വിജയിന് ഒരു നടിയുമായി വിവാഹേതര ബന്ധമുണ്ടെന്നും തന്നെ മാനസികമായി പീഡിപ്പിച്ചെന്നും ഭാര്യ വിവാഹമോചന നോട്ടിസിൽ ആരോപിച്ചിരുന്നു.
2021 മുതൽ ഒരു നടിയുമായി വിജയിന് വിവാഹേതരബന്ധമുണ്ടെന്നും വിലക്കിയിട്ടും തുടർന്നെന്നും ഹർജിയിൽ ആരോപിക്കുന്നു. നടിയുമായുള്ള ബന്ധം അവസാനിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്തെങ്കിലും പാലിച്ചില്ല. ഇതോടെ താൻ മാനസികമായി തകർന്നെന്ന് 48 വയസ്സുകാരിയായ സംഗീത പറയുന്നു. തന്നെ പരിപൂർണമായി അവഗണിച്ചതിനാൽ 5 വർഷത്തിലേറെയായി വേർപിരിഞ്ഞാണു ജീവിക്കുന്നത്.
വിജയ് നടിക്കൊപ്പം വിദേശത്തു പോകാറുണ്ടെന്നും ഒരുമിച്ചുള്ള ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്യുന്നതു തനിക്കും മക്കൾക്കും അപമാനകരമാണെന്നും പരാതിയിലുണ്ട്. ഒത്തുതീർപ്പുശ്രമം പരാജയപ്പെട്ടതിൽ വിവാഹമോചനം വേണമെന്നാണ് ആവശ്യം. 1999ലായിരുന്നു വിജയ്–സംഗീത വിവാഹം. രണ്ടു മക്കളുണ്ട്.